കാനഡയെ വില്‍പ്പനയ്ക്ക് വച്ചിട്ടില്ല, ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല, തങ്ങള്‍ അഭിമാനികളാണ് ; ട്രംപിന് താക്കീതുമായി ജഗ്മീത് സിങ്

കാനഡയെ വില്‍പ്പനയ്ക്ക് വച്ചിട്ടില്ല, ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല, തങ്ങള്‍ അഭിമാനികളാണ് ; ട്രംപിന് താക്കീതുമായി ജഗ്മീത് സിങ്
കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കര്‍ശന താക്കീതുമായി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്മീത് സിങ്. മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു എന്‍ഡിപി.

'ഡൊണാള്‍ഡ് ട്രംപിന് ഒരു സന്ദേശം കൈമാറാനുണ്ട്. ഞങ്ങളുടെ രാജ്യം (കാനഡ) വില്‍പ്പനയ്ക്ക് വച്ചിട്ടില്ല. ഇപ്പോഴെന്നല്ല, ഒരിക്കലുമില്ല' എന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ജഗ്മീത് സിങ് പറഞ്ഞത്. കാനഡക്കാര്‍ അഭിമാനികളാണ്. അവര്‍ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നു. രാജ്യത്തിനായി ഏതറ്റം വരെയും പോരാടാന്‍ തയ്യാറാണെന്നും സിങ് പറഞ്ഞു.

24 പേര്‍ കൊല്ലപ്പെട്ട ലോസ് ഏഞ്ചല്‍സിലെ തീപിടിത്തത്തിനിടെ നല്ല അയല്‍ക്കാരെ പോലെ കാനഡക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെന്നും സിങ് അവകാശപ്പെട്ടു. കാട്ടുതീ വീടുകള്‍ വിഴുങ്ങുമ്പോള്‍ കനേഡിയന്‍ അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെന്ന് ജഗ്മീത് സിങ് ചൂണ്ടിക്കാട്ടി.

അതേസമയം കാനഡയ്ക്കുമേല്‍ യുഎസ് തീരുവ ചുമത്തിയാല്‍ തിരിച്ചടിക്കുമെന്നും ജഗ്മീത് സിങ് മുന്നറിയിപ്പ് നല്‍കി- 'ഡൊണാള്‍ഡ് ട്രംപ് വിചാരിച്ചാല്‍, ഞങ്ങളോട് യുദ്ധം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നുവെങ്കില്‍, അതിന് കനത്ത വില നല്‍കേണ്ടിവരും. ട്രംപ് ഞങ്ങളുടെ മേല്‍ താരിഫ് ചുമത്തിയാല്‍, ഞങ്ങള്‍ തിരിച്ചും താരിഫ് ചുമത്താന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രിയായി മത്സരിക്കുന്ന ആരെങ്കിലും അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു'.

കാനഡയെ അമേരിക്കയുടെ 51ആം സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തോടാണ് ജഗ്മീത് സിങ് രൂക്ഷമായി പ്രതികരിച്ചത്. കാനഡയിലെ ജനങ്ങള്‍ക്ക് അമേരിക്കയിലെ 51-ാമത്തെ സംസ്ഥാനമാകുന്നതില്‍ താല്‍പര്യമുണ്ട് എന്നാണ് ട്രംപിന്റെ വാദം. കാനഡ യുഎസുമായി ലയിച്ചാല്‍ നികുതികള്‍ കുറയുമെന്നും റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമാണ് ട്രംപിന്റെ വാഗ്ദാനം. കാനഡ അതിര്‍ത്തി വഴിയുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാന്‍ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

Other News in this category



4malayalees Recommends