കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20,000 പേര്‍ കോളജുകളില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്

കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20,000 പേര്‍ കോളജുകളില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്
കാനഡയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 20,000 പേര്‍ കോളജുകളില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയാണ് (ഐആര്‍സിസി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്തിയവരുടെ കണക്കാണിത്.

പല രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 50,000 പേരാണ് കോളജുകളില്‍ ഹാജരാവാതിരുന്നത്. ഇവരില്‍ 20,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇത് മൊത്തം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 5.4 ശതമാനം വരും.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കംപ്ലയന്‍സ് റെജിമിന് കീഴിലാണ് ഈ കണക്കുകള്‍ ശേഖരിച്ചത്. സ്റ്റഡി പെര്‍മിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണ എന്റോള്‍മെന്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണം. 144 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കണക്കാണ് പുറത്തുവന്നത്. ഉദാഹരണത്തിന് ഫിലിപ്പീന്‍സില്‍ നിന്ന് 688 പേരും (2.2 ശതമാനം) ചൈനയില്‍ നിന്ന് 4,279 (6.4 ശതമാനം) പേരും കോളജുകളില്‍ എത്തിയില്ല.

പഠിക്കാന്‍ എത്താത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ സ്റ്റുഡന്റ് വിസ നിബന്ധനകള്‍ ലംഘിക്കുന്നു. ഇവര്‍ക്കെതിരെ കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി എന്‍ഫോഴ്സ്മെന്റ് നടപടിയെടുക്കുമെന്നും തടങ്കലിലാക്കുന്നതിനും കാനഡയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും ഇടയാക്കുമെന്നും ഇമിഗ്രേഷന്‍ അഭിഭാഷകന്‍ സുമിത് സെന്‍ പറഞ്ഞു.

കാനഡ - യുഎസ് അതിര്‍ത്തിയിലൂടെ അനധികൃത കുടിയേറ്റം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തി അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനായി സ്റ്റഡി പെര്‍മിറ്റ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാനഡയിലെത്തി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ സഹായിക്കുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളെ കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends