കടുത്ത ഡയറ്റും കഠിനമായ നൃത്തപരിശീലനം, 17 കാരിയുടെ ദാരുണ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മാതാപിതാക്കള്‍ അറസ്റ്റില്‍

കടുത്ത ഡയറ്റും കഠിനമായ നൃത്തപരിശീലനം, 17 കാരിയുടെ ദാരുണ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മാതാപിതാക്കള്‍ അറസ്റ്റില്‍
കടുത്ത ഭക്ഷണക്രമവും കഠിനമായ നൃത്തപരിശീലനവും കാരണം മകളുടെ ജീവന്‍ അപകടത്തിലാക്കിയ മാതാപിതാക്കളെ ജയിലിലടച്ചു. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് 17 കാരി മരണത്തിന്റെ വക്കിലെത്തിയത്. എല്ലും തോലുമായി 9 വയസ്സുകാരിയെ പോലെ തോന്നുന്ന 17 കാരിയുടെ ദാരുണ ചിത്രങ്ങള്‍ പുറത്തുവന്നു.

പീയര്‍, സ്‌ട്രോബറി, മിനെസ്‌ട്രോണ്‍ സൂപ്പ്, ഐസ്‌ക്രീം എന്നിവ മാത്രമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്. നൃത്ത പരിശീലനത്തിനായി മാത്രമേ പുറത്തിറക്കിയിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ട അധ്യാപകരാണ് വൈദ്യസഹായം തേടാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. മാതാപിതാക്കള്‍ ആദ്യം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പിന്നീടാണ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്കു ഗുരുതര പോഷകാഹാര കുറവ് ബാധിച്ചെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. നടക്കുന്ന അസ്ഥികൂടം എന്നാണ് ഡോക്ടര്‍മാര്‍ അവളെപറ്റി പറഞ്ഞത്.

പോഷകാഹാരകുറവ് പരിഹരിക്കാന്‍ അടിയന്തരമായി അഞ്ചു ദിവസം കുഴലിലൂടെ ഭക്ഷണം നല്‍കി. പോഷകാഹാരം കൂടുതലുള്ള ഡയറ്റും നടപ്പാക്കി. 50 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ആരോഗ്യം മെച്ചപ്പെട്ടത്. ചെറിയ കുട്ടിയെ പോലെയാണ് കൗമാരക്കാരിയെ മാതാപിതാക്കള്‍ കണ്ടിരുന്നത്. ഈ പ്രായത്തിലും കാര്‍ട്ടൂണുകള്‍ കാണിച്ചുകൊടുക്കുകയും പാവകള്‍ സമ്മാനിക്കുകയും ചെയ്തു. വലിയ പെണ്‍കുട്ടിയായി പരിഗണിച്ചില്ല.

കേസില്‍ പിതാവിന് ആറര വര്‍ഷവും മാതാവിന് അഞ്ചു വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. മാതാപിതാക്കള്‍ ജയിലിലടക്കപ്പെട്ടാല്‍ തനിക്കു വീടില്ലാതെയാകുമെന്നും ശിക്ഷയില്‍ കുറവു വരുത്തണമെന്നും പെണ്‍കുട്ടി കോടതിയോട് അപേക്ഷിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

Other News in this category



4malayalees Recommends