തിരുപ്പതി ലഡു വിവാദം: നെയ് വിതരണം ചെയ്ത കമ്പനി മേധാവികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

തിരുപ്പതി ലഡു വിവാദം: നെയ് വിതരണം ചെയ്ത കമ്പനി മേധാവികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
തിരുപ്പതി ലഡു വിവാദത്തില്‍ നാലുപേരെ സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ലഡു നിര്‍മാണത്തിനായി നെയ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

റൂര്‍ക്കിയിലെ ഭോലെ ബാബ ഡയറിയിലെ മുന്‍ ഡയറക്ടര്‍മാരായ ബിപിന്‍ ജെയ്ന്‍, പൊമില്‍ ജെയ്ന്‍, പാമില്‍ ജെയ്ന്‍, വൈഷ്ണവി ഡയറിയുടെ സിഇഒ വിനയ്കാന്ത് ചൗഡ, എആര്‍ ഡയറിയുടെ എംഡിയായ രാജു രാജശേഖരന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഒരു കമ്പനിയില്‍ നിന്ന് നെയ് വാങ്ങി മറ്റൊരു കമ്പനിയുടെ പേരില്‍ മായം കലര്‍ത്തിയ നെയ് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം നെയ്യ്, അരിപ്പൊടി, കടല മാവ് , കശുവണ്ടി, ബദാം, പാല്‍ എന്നിവ ഉപയോഗിച്ചാണ് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിര്‍മിക്കുന്നത്.

എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. തുടര്‍ന്ന് അദ്ദേഹം ലഡു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചു. ലാബ് റിപ്പോര്‍ട്ടില്‍ ലഡു നിര്‍മാണത്തിനായി മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി.

Other News in this category



4malayalees Recommends