ഗാസ വാങ്ങാനും വില്‍ക്കാനുമുള്ള റിയല്‍ എസ്റ്റേറ്റ് വസ്തുവല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ അവസാനിപ്പിക്കും, ഗാസ നരകമാക്കുമെന്ന് ഭീഷണിയുമായി ട്രംപ്

ഗാസ വാങ്ങാനും വില്‍ക്കാനുമുള്ള റിയല്‍ എസ്റ്റേറ്റ് വസ്തുവല്ലെന്ന് ഹമാസ്; വെടിനിര്‍ത്തല്‍ അവസാനിപ്പിക്കും, ഗാസ നരകമാക്കുമെന്ന് ഭീഷണിയുമായി ട്രംപ്
ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അന്തിമ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇതിനായി ശനിയാഴ്ച്ചവരെ സമയം നല്‍കുന്നുവെന്നും അദേഹം പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങും. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും ട്രംപ് ഭീഷണി മുഴക്കി. ഇനി 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്നും പുനര്‍വികസനം സാധ്യമാക്കാനുള്ള ചുമതല മധ്യപൂര്‍വ ദേശത്തെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപിനെതിരെ ഹമാസ് രംഗത്തെത്തി. ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന റിയല്‍ എസ്റ്റേറ്റ് വസ്തുവല്ലെന്നും പലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ്സത്തുല്‍ റിഷ്ഖ് പറഞ്ഞു. ഗാസക്കാര്‍ എങ്ങോട്ടെങ്കിലും പോകുകയാണെങ്കില്‍ അത് ഇസ്രയേല്‍ കൈയേറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ടെലഗ്രാമില്‍ പങ്കുവച്ച പ്രസ്താവനയില്‍ റിഷ്ഖ് പറഞ്ഞു.

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം വീണ്ടും സജീവമായി. ചര്‍ച്ചകള്‍ക്കായി ഖത്തറിലേക്ക് തിരിക്കാന്‍ ഇസ്രയേലി പ്രതിനിധികളോട് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സറിം ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന കഴിഞ്ഞ ദിവസം പിന്‍മാറി. ആദ്യ ഘട്ടത്തില്‍ ഇതുവരെ 21 ഇസ്രയേലി ബന്ദികളെയും 566 പലസ്തീന്‍ തടവുകാരെയുമാണ് മോചിപ്പിച്ചത്.

Other News in this category



4malayalees Recommends