'എല്ലാത്തിനും കാരണം ആ സ്ത്രീ, സുമന്റെ കരിയര്‍ തകര്‍ത്ത 'ബ്ലൂഫിലിം' കേസില്‍ എംജിആറിനും പങ്ക്'; വെളിപ്പെടുത്തലുമായി സുഹൃത്ത്

'എല്ലാത്തിനും കാരണം ആ സ്ത്രീ, സുമന്റെ കരിയര്‍ തകര്‍ത്ത 'ബ്ലൂഫിലിം' കേസില്‍ എംജിആറിനും പങ്ക്'; വെളിപ്പെടുത്തലുമായി സുഹൃത്ത്
1980-90കളില്‍ ടോളിവുഡിലെ പ്രമുഖ താരമായിരുന്നു സുമന്‍. എണ്‍പതുകളുടെ ആദ്യ പകുതിയില്‍ തമിഴ് സിനിമയില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയില്‍ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയ കാലം. അക്കാലത്ത് തന്റേതായ ഒരു കരിയര്‍ ഉണ്ടാക്കിയെടുത്ത ഒരു തെലുങ്ക് താരമായിരുന്നു സുമന്‍ തല്‍വാര്‍. തമിഴിലും തെലുങ്കിലും ചിരഞ്ജീവിയെക്കാളും രജനീകാന്തിനേക്കാളും ഒക്കെ മുകളില്‍ പ്രതിഫലം വാങ്ങി നിര്‍മാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകര്‍ ആരാധനയോടെ കണ്ടിരുന്ന താരമായിരുന്നു സുമന്‍.

അന്നത്തെ മദ്രാസില്‍, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തില്‍ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോള്‍ സുമന്‍ തമിഴ്, തെലുങ്ക് തിരകളില്‍ ആവേശം പടര്‍ത്തിയ റൊമാന്റിക് ഹീറോയായി. ആയോധന കലകളിലെ മെയ്വഴക്കം ആക്ഷന്‍ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിര്‍ത്തി. റൊമാന്റിക് ആക്ഷന്‍ ഹീറോയായി സുമന്‍ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാല്‍, 1985 മേയ് 18ന് എല്ലാം കീഴ്‌മേല്‍ മറിഞ്ഞു.അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്.

1980 കളുടെ മധ്യത്തില്‍ ചെന്നൈയില്‍ എടുത്ത ഒരു കേസില്‍ സുമന്‍ അറസ്റ്റിലായി. പിന്നീട് അദ്ദേഹം ജയിലില്‍ കിടന്നു. ഈ കേസില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും 'ബ്ലൂഫിലിം' കേസ് എന്ന് അറിയിപ്പെടുന്ന ഈ കേസ് സുമന് വലിയ തിരിച്ചടിയായി മാറി. പിന്നീട് സഹനടനായും വില്ലനായും ഇന്നും സുമന്‍ സിനിമയില്‍ സജീവമാണ്. മലയാളത്തില്‍ പഴശ്ശിരാജ, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ രജനികാന്തിന്റെ ശിവാജി എന്ന സിനിമയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമാണ്.

ഇപ്പോഴിതാ ഈ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സുമന്റെ അടുത്ത സുഹൃത്തായ സാഗര്‍. ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. തെലുങ്കിലെ മുന്‍നിര താരമായി കത്തിനിന്ന സമയത്ത് സുമന്റെ കരിയര്‍ തന്നെ അപകടത്തിലാക്കിയ ഈ കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന് അടക്കം പങ്കുണ്ടെന്നാണ് സാഗര്‍ പറയുന്നത്. സുമനെ വളര്‍ച്ചയില്‍ തടയുന്നതിനായി അദ്ദേഹത്തിനെതിരെ വ്യാജ കേസ് ചുമത്തിയെന്നും 'ബ്ലൂ ഫിലിം' നിര്‍മ്മിച്ചുവെന്ന വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നും സാഗര്‍ പറയുന്നു.

അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആറിന് ഈ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു. അന്നത്തെ മദ്യ വ്യവസായി വാടിയാര്‍ എന്നിവരുടെ ഗൂഢാലോചനയിലൂടെയാണ് സുമന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത് എന്നും സാഗര്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം പോലും ലഭിക്കാത്ത വിധത്തില്‍ സുമനെതിരെ കേസുകള്‍ ചുമത്തപ്പെട്ടു. ഈ എല്ലാറ്റിനും ഒരു സ്ത്രീയുടെ സുമനോടുള്ള പ്രണയമെന്നത് ആയിരുന്നു പ്രധാന കാരണം.

അന്ന് സ്ത്രീകള്‍ക്കിടയില്‍ ആരാധനപാത്രമായിരുന്നു സുമന്‍. അന്നത്തെ തമിഴ്‌നാട് ഡിജിപിയുടെ മകളും സുമന്റെ ആരാധികയായിരുന്നു. എന്നാല്‍ ഇവര്‍ വിവാഹിതയായിരുന്നു. എന്നിട്ടും ഈ സ്ത്രീ സുമന്റെ ഷൂട്ടിംഗിലേക്കു വന്നു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ സുമനു അവളോടൊന്നും താല്‍പര്യമില്ലായിരുന്നു. അതേസമയം, വാടിയാരുടെ മകളോട് സുമന്റെ സുഹൃത്തിന് പ്രണയമുണ്ടായതും സാഹചര്യം കുഴപ്പത്തിലാക്കിയെന്ന് സാഗര്‍ പറയുന്നു. എംജിആര്‍ സുമനെ വിളിച്ച് നേരിട്ട് ഈ കാര്യത്തില്‍ താക്കീത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് എന്റെ പ്രശ്‌നമല്ലെന്ന് സുമന്‍ തുറന്നു പറഞ്ഞെന്നും സാഗര്‍ പറയുന്നു.

അങ്ങനെയാണ് മൂന്ന് കേസുകളില്‍ സുമന്‍ ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. സുമനെതിരെ ബ്ലൂ ഫിലിം നിര്‍മ്മിച്ചതിന് കേസുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് കേസ് കെട്ടിചമച്ചവര്‍ പ്രചാരം കിട്ടാന്‍ പ്രചരിപ്പിച്ചതാണ് അത്തരം ഒരു എഫ്‌ഐആര്‍ ഇല്ലായിരുന്നു. സുമന്റെ ഒരു സുഹൃത്തിന് വീഡിയോ കാസറ്റ് കടയുണ്ടായിരുന്നത് ഈ പ്രചാരണത്തിന് ആക്കം കൂട്ടിയെന്നും സാഗര്‍ പറയുന്നു. ഡിജിപിയും, വാടിയാറും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. മാസങ്ങളോളം സുമന്‍ ജയിലിലായി. എന്നാല്‍ പിന്നീട് ജാമ്യം ലഭിച്ചു. തെലുങ്കിലെ അക്കാലത്തെ സൂപ്പര്‍താരങ്ങളുടെ പേരുകള്‍ ഇതിനൊപ്പം കേട്ടു. എന്നാല്‍ അതൊന്നും ശരിയല്ലെന്നും സാഗര്‍ പറയുന്നു.

Other News in this category



4malayalees Recommends