ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍

ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍
ശനിയാഴ്ചയ്ക്കകം ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദി മോചനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുകയാണെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ബന്ദി മോചനം വൈകിയാല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന സൂചനയും നെതന്യാഹു നല്‍കിയിട്ടുണ്ട്. ഹമാസിന്റെ തടവില്‍ ബാക്കിയുള്ള 76 ബന്ദികളേയും മോചിപ്പിക്കണമെന്നാണോ അതോ ഈ ശനിയാഴ്ച മോചിപ്പിക്കാനിരിക്കുന്ന മൂന്ന് പേരെ മാത്രം മോചിപ്പിക്കണമെന്നാണോ നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല.

തങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ കരാര്‍ നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും താമസമോ സങ്കീര്‍ണ്ണതയോ സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇസ്രയേലായിരിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവനയോടുള്ള ഹമാസിന്റെ പ്രതികരണം. ഗാസയ്ക്കുള്ള മാനുഷിക സഹായം തടഞ്ഞതുള്‍പ്പെടെ മൂന്നാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിച്ചതായി കഴിഞ്ഞ ദിവസം ഹമാസ് ആരോപിച്ചിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിര്‍ത്തുകയാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ചയ്ക്കുള്ളില്‍ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് പിന്നാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസിന്റെ പ്രഖ്യാപനം വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണമായ ലംഘനമാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിന്റെ പ്രതികരണം. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ ഇസ്രായേല്‍ സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends