'കുംഭമേളയ്ക്ക് എത്താത്ത രാഹുല്‍ ഗാന്ധിയേയും ഉദ്ധവ് താക്കറെയേയും വോട്ടര്‍മാര്‍ ബഹിഷ്‌ക്കരിക്കണം'; നെഹ്റു കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ഓര്‍മിക്കണമെന്ന് കേന്ദ്രമന്ത്രി

'കുംഭമേളയ്ക്ക് എത്താത്ത രാഹുല്‍ ഗാന്ധിയേയും ഉദ്ധവ് താക്കറെയേയും വോട്ടര്‍മാര്‍ ബഹിഷ്‌ക്കരിക്കണം'; നെഹ്റു കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ഓര്‍മിക്കണമെന്ന് കേന്ദ്രമന്ത്രി
കുംഭമേള സന്ദര്‍ശിക്കുകയോ സ്നാനം ചെയ്യുകയോ ചെയ്യാത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയേയും ഹിന്ദു വോട്ടര്‍മാര്‍ ബഹിഷ്‌കരിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കുംഭമേളയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയും ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചെന്ന് രാംദാസ് അത്താവാലെ പറഞ്ഞു.

ഹിന്ദുവിനെക്കുറിച്ച് സദാ വാചാലനാകുന്ന ഉദ്ധവ് താക്കറെ കുംഭമേളയില്‍ പങ്കെടുത്തില്ലെന്ന കാര്യം എല്ലാവരും ഓര്‍മിക്കേണ്ടതാണെന്നും രാംദാസ് കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഉത്സവത്തില്‍ പങ്കെടുക്കാതിരിക്കുകയും ഹിന്ദു വോട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഇവരുടെയെല്ലാം മനോഭാവം എല്ലാവരും അറിഞ്ഞിരിക്കണം.

നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ നെഹ്റു കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്ന് ഓര്‍ക്കണമെന്ന് രാംദാസ് പറഞ്ഞു. ഇത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനങ്ങളുടെ വികാരം മാനിച്ചെങ്കിലും ഇവര്‍ക്ക് പ്രയാഗ്രാജിലെത്താമായിരുന്നെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള സമാപിച്ചു. ആകെ 66 കോടി 30 ലക്ഷം തീര്‍ത്ഥാടകര്‍ സ്‌നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യുപി സര്‍ക്കാരിന്റെ കണക്ക്. ജനുവരി 13ന് പൗഷ് പൗര്‍ണിമ സ്നാനത്തോടെയാണ് മേള തുടങ്ങിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, രാജ്യാന്തര വ്യവസായികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ കുംഭമേളയ്ക്ക് എത്തിയിരുന്നു.

Other News in this category



4malayalees Recommends