മാര്‍ക്ക് കാര്‍ണിയുടെ കനേഡിയന്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍

മാര്‍ക്ക് കാര്‍ണിയുടെ കനേഡിയന്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇടംനേടി ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍. അനിത ആനന്ദ്, കമല്‍ ഖേര എന്നിവരാണ് കാര്‍ണിയുടെ മന്ത്രിസഭയില്‍ മന്ത്രിമാരായത്. ഇന്നൊവേഷന്‍, ശാസ്ത്രം, വ്യവസായം എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് 58 കാരിയായ അനിത ആനന്ദ്. 36കാരിയായ കമല്‍ ഖേര ആരോഗ്യവകുപ്പ് മന്ത്രിയാണ്.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയിലും ഇരുവരും വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. മന്ത്രിസ്ഥാനങ്ങള്‍ നിലനിര്‍ത്തുന്ന ചുരുക്കം ചിലരില്‍ ഇരുവരും ഉള്‍പ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. 13 പുരുഷന്മാരും 11 സ്ത്രീകളുമാണ് മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയിലുളളത്.

കാനഡ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളില്‍ ഒരാള്‍ കൂടിയാണ് കമല്‍ ഖേര. സ്‌കൂള്‍ പഠനകാലത്തുതന്നെ കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറിയ കമല്‍ ഖേര ഡല്‍ഹിയിലാണ് ജനിച്ചത്. ടൊറന്റോയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സ് ബിരുദം നേടി. ബ്രാംപ്ടണ്‍ വെസ്റ്റില്‍ നിന്നുള്ള എംപിയായി 2015ലാണ് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ അന്താരാഷ്ട്ര വികസന മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും, ദേശീയ റവന്യൂ മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും, ആരോഗ്യ മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും കമല്‍ ഖേര സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശത്തിന് മുന്‍പ് ടൊറന്റോയിലെ സെന്റ് ജോസഫ്‌സ് ഹെല്‍ത്ത് സെന്ററിലെ ഓങ്കോളജി വിഭാഗത്തില്‍ കമല്‍ ഖേര നഴ്സായി ജോലി ചെയ്തിരുന്നു.

ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിനുശേഷം അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായിരുന്നു അനിത ആനന്ദ്. നോവ സ്‌കോട്ടിയയിലാണ് അനിത ആനന്ദ് ജനിച്ചു വളര്‍ന്നത്. 1985ലാണ് ഇവര്‍ ഒറാന്റിയോയിലേയ്ക്ക് താമസം മാറിയത്. രാഷ്ട്രീയ പ്രവേശത്തിന് മുന്‍പ് അഭിഭാഷകയായും, ഗവേഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൊറന്റോ സര്‍വകലാശാലയില്‍ നിയമ അധ്യാപികയായും ജോലി ചെയ്തിരുന്നു. എംപിയായതിന് ശേഷം ദേശീയ പ്രതിരോധ മന്ത്രി, പൊതു സേവന സംഭരണ മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി കാര്‍ണി അധികാരമേറ്റത്. ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍ ജനറല്‍മാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ രാജിവച്ച ജസ്റ്റിന്‍ ട്രൂഡോ ചടങ്ങിന് എത്തിയിരുന്നില്ല.




Other News in this category



4malayalees Recommends