തൊടുപുഴയിലെ കൊലപാതകം ; മൂന്നു ദിവസത്തെ ആസൂത്രണം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൊടുപുഴയിലെ കൊലപാതകം ; മൂന്നു ദിവസത്തെ ആസൂത്രണം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൊടുപുഴയില്‍ ബിജു ജോസഫ് കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമിന് ബിജുവിനോട് വിരോധമുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചെറുപുഴയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നല്‍കാന്‍ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മൂന്ന് ദിവസത്തെ ആസൂത്രണമുണ്ടായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.

ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികള്‍ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാന്‍ ആയിരുന്നു നീക്കം. പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടില്‍ മടങ്ങി എത്തി. അന്ന് രാത്രി മുഴുവന്‍ പ്രതികള്‍ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണര്‍ന്നു. ബിജുവിന്റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വലിച്ചുകയറ്റുകയായിരുന്നു. ഇന്നലെയാണ് കേറ്ററിംഗ് സ്ഥാപനത്തിന്റെ മാന്‍ഹോളില്‍ നിന്ന് ബിജുവിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍.

അതിനിടെ ബിജുവും ജോമോനും തമ്മിലുള്ള കരാര്‍ വ്യവസ്ഥകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 27നാണ് ഉപ്പുതറ പോലീസിന്റെ മധ്യസ്ഥതയില്‍ കരാറിലേര്‍പ്പെട്ടത്. വ്യവസ്ഥകള്‍ പ്രകാരം ബിജു, ജോമിന് ടെമ്പോ ട്രാവലര്‍, ആംബുലന്‍സ്, മൊബൈല്‍ ഫ്രീസര്‍ എന്നിവ ഉള്‍പ്പെടെ കൈമാറാന്‍ ഉണ്ടായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ കരാര്‍ പാലിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് കൊട്ടേഷന്‍ സംഘത്തിന്റെ സഹായം തേടി എന്നാണ് ജോമോന്‍ പൊലീസിന് നല്‍കിയ മൊഴി.

Other News in this category



4malayalees Recommends