യുഎഇയില്‍ ലഹരിക്കടത്ത്, നാല് സ്ത്രീകള്‍ക്ക് ജീവപര്യന്തം

യുഎഇയില്‍ ലഹരിക്കടത്ത്, നാല് സ്ത്രീകള്‍ക്ക് ജീവപര്യന്തം
യുഎഇയില്‍ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാലംഗ വനിതാ സംഘത്തിന് ജീവപര്യന്തം തടവിന് വിധിച്ച് ദുബൈ കോടതി. തടവ് പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തടവിന് വിധിക്കപ്പെട്ട നാലു പേരും ആഫ്രിക്കന്‍ വംശജരാണ്.

നിരോധിത ലഹരി വസ്തുക്കള്‍ കൈവശം വെച്ച് വില്‍ക്കുന്ന ഒരു സ്ത്രീയെ പറ്റി ദുബൈ പോലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോ?ഗിച്ച് അന്വേഷണം നടത്തി. ഒരു വനിതാ പോലീസ് ഉദ്യോ?ഗസ്ഥ ലഹരി വസ്തുക്കള്‍ വാങ്ങാനെന്ന വ്യാജേന ഈ സ്ത്രീയെ സമീപിച്ചു. വലിയ അളവിലാണ് മയക്കുമരുന്ന് ആവശ്യമെന്നതിനാല്‍ നേരിട്ട് കാണണമെന്ന് പറയുകയും ഒരു കൂടിക്കാഴ്ച ക്രമീകരിക്കുകയും ചെയ്തു. കാണാമെന്ന് പറഞ്ഞ ദിവസം സംശയിക്കപ്പെട്ട സ്ത്രീ മറ്റ് രണ്ട് സ്തീകളോടൊപ്പമാണ് സ്ഥലത്തെത്തിയത്. വാഹനം ഓടിക്കാനായി ഒരു പുരുഷനും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ഓപറേഷനില്‍ മൂന്ന് സ്ത്രീകളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 2000 ദിര്‍ഹം വില വരുന്ന നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ രാജ്യത്ത് മയക്കുമരുന്ന വിതരണം ചെയ്യുന്ന വലിയ ശ്യംഖലയുടെ കണ്ണികളായിരുന്നു ഇവരെന്ന് കണ്ടെത്തി. ജുമൈറയിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലഹരി വസ്തുക്കളും ലഹരി ഇടപാടുകളുടെ തെളിവുകളും കണ്ടെത്തി. കൂടാതെ വില്‍പ്പനക്കായി പ്രത്യേകം തയാറാക്കിയ മയക്കുമരുന്നുമായി മറ്റൊരു സ്ത്രീയെയും പിടികൂടി. ചോദ്യം ചെയ്യലില്‍ സ്ത്രീകള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍, ഡ്രൈവര്‍ ഈ അനധികൃത ഇടപാടുകളില്‍ നിരപരാധിയാണെന്നും ഇതില്‍ പങ്കാളിയല്ലെന്നും പറഞ്ഞു. ഇവരെ പറയുന്ന ഇടങ്ങളില്‍ എത്തിക്കുക മാത്രമാണ് താന്‍ ചെയ്തിരുന്നതെന്നും മയക്കുമരുന്നിനെപറ്റി അറിവില്ലായിരുന്നെന്നുമാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചത്.

നാല് സ്ത്രീകളുടെയും കുറ്റം തെളിഞ്ഞതിനാല്‍ കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവിന് വിധിച്ചു. ഡ്രൈവര്‍ക്ക് മയക്കുമരുന്ന് ശ്യംഖലയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കോടതി ഇയാളെ വെറുതെ വിട്ടു.

Other News in this category



4malayalees Recommends