നിര്‍ണായക നീക്കവുമായി പാകിസ്ഥാന്‍: തന്ത്രപ്രധാന നഗരമായ ലാഹോറിലും സമീപ മേഖലയിലും കൂടുതല്‍ പാക് സൈന്യത്തെ വിന്യസിച്ചു

നിര്‍ണായക നീക്കവുമായി പാകിസ്ഥാന്‍: തന്ത്രപ്രധാന നഗരമായ ലാഹോറിലും സമീപ മേഖലയിലും കൂടുതല്‍ പാക് സൈന്യത്തെ വിന്യസിച്ചു
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറില്‍ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്തുള്ള പ്രധാന നഗരമാണ് ലാഹോര്‍. വാഗാ അതിര്‍ത്തിയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്ര ചെയ്താല്‍ ലാഹോറിലെത്താം. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആക്രമണം ഭയന്നാണോ പാകിസ്ഥാന്‍ സുരക്ഷാ വിന്യാസം കൂട്ടിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഇന്നലെ രാത്രി പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുമായി സമ്പര്‍ക്കം നടത്തുകയാണെന്ന് പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യ മന്ത്രി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ സമ്പര്‍ക്കത്തിലെന്നാണ് പ്രതികരണം. ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാത്രി വൈകിയാണ് പാക് ഉപപ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. അതേസമയം ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. കശ്മീരിലെ കുപ്വാര, ഗുരേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഇന്നലെ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന കേന്ദ്രം നല്‍കി. കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Other News in this category



4malayalees Recommends