മുത്തശ്ശിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി യാത്ര, മടങ്ങിവരവില്‍ മരണം; എയര്‍ ഇന്ത്യ ദുരന്തത്തില്‍ വിങ്ങലായി ധീറിന്റെയും, ഹീറിന്റെയും വിടവാങ്ങല്‍; പറന്നുയര്‍ന്നതിന് പിന്നാലെ അപകടസൂചനയെന്ന് രക്ഷപ്പെട്ട ഏക വ്യക്തി; ആദരാഞ്ജലിയുമായി രാജാവ്

മുത്തശ്ശിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി യാത്ര, മടങ്ങിവരവില്‍ മരണം; എയര്‍ ഇന്ത്യ ദുരന്തത്തില്‍ വിങ്ങലായി ധീറിന്റെയും, ഹീറിന്റെയും വിടവാങ്ങല്‍; പറന്നുയര്‍ന്നതിന് പിന്നാലെ അപകടസൂചനയെന്ന് രക്ഷപ്പെട്ട ഏക വ്യക്തി; ആദരാഞ്ജലിയുമായി രാജാവ്
മുത്തശ്ശിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കാനായി ലണ്ടനില്‍ നിന്നും അഹമ്മദാബാദിലെത്തിയ സഹോദരിമാര്‍ക്ക് മടങ്ങിവരവില്‍ എയര്‍ ഇന്ത്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 20-കളില്‍ പ്രായമുള്ള ധീര്‍, ഹീര്‍ ബാക്‌സി സഹോദരിമാരാണ് യുകെ തലസ്ഥാനത്ത് നിന്നും അഹമ്മദാബാദിലുള്ള മുത്തശ്ശിയെ കാണാനായി പോയത്. എന്നാല്‍ ഗാറ്റ്‌വിക്കിലേക്കുള്ള മടങ്ങിവരവില്‍ വെറും 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യാത്ര അവസാനിക്കുകയായിരുന്നു.

ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്ന ധീറും, റിന്യൂവബിള്‍ എമര്‍ജി മേഖലയില്‍ പ്രൊജക്ട് ലീഡറായി ജോലി ചെയ്ത ഹീറും മുന്‍പ് സിംഗപ്പൂരിലായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

പറക്കാനുള്ള ശേഷിയില്ലാത്ത പോലെ തോന്നിച്ച വിമാനം പെട്ടെന്ന് ഉയരം താഴുകയും, മൂക്കൂകുത്തുകയുമായിരുന്നു.ഇടിച്ചിറങ്ങിയ വിമാനം പെട്ടെന്ന് പൊട്ടിത്തെറിക്കുക കൂടി ചെയ്തതോടെയാണ് ഒരാളൊഴികെ 242 യാത്രക്കാര്‍ക്കും അന്ത്യം നേരിട്ടത്.

എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജകുടുംബത്തിലെ അംഗങ്ങള്‍ ട്രൂപ്പിംഗ് ദി കളര്‍ പരേഡില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചാണ് എത്തുകയെന്ന് അറിയിച്ചിട്ടുണ്ട്. പരേഡില്‍ ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്യും.

അതേസമയം അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് രമേഷ് ആശുപത്രി കിടക്കയില്‍ നിന്നും അപകടത്തിന് മുന്‍പുള്ള സ്ഥിതികളെ കുറിച്ച് സൂചനകള്‍ നല്‍കിയത് അന്വേഷണത്തില്‍ സുപ്രധാനമായി മാറുമെന്നാണ് കരുതുന്നത്. 'ആദ്യ മൈലില്‍ തന്നെ പ്ലെയിന്‍ കുടുങ്ങിയത് പോലെ തോന്നി, എന്തോ പറ്റിയത് പോലെയായിരുന്നു. പെട്ടെന്ന് ലൈറ്റുകള്‍ ഓണായി. പച്ചയും, വെളുപ്പും ലൈറ്റുകള്‍ വിമാനത്തില്‍ ഓണായി. പൈലറ്റ് വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു', രമേഷ് പറഞ്ഞു.

Other News in this category



4malayalees Recommends