ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന പരാമര്‍ശം; ഇഎന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന പരാമര്‍ശം; ഇഎന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി
ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രംഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിന്റെ മലക്കംമറിച്ചില്‍. നിയമപരമായി നീങ്ങുമെന്നും ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയമെന്നും ഷാഫി ചോദിച്ചിരുന്നു.

സുരേഷ് ബാബുവിന്റെ വാക്കുകളിങ്ങനെ, ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തില്‍ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത് അംഗീകരിക്കില്ല എന്നും, പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാന്‍ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തില്‍ കൂട്ടുകച്ചവടമാണ്. രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങള്‍ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.

എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാന്‍ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാല്‍ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കള്‍ ഇവര്‍ക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തില്‍ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.



Other News in this category



4malayalees Recommends