തോക്കും തിരകളുമായി ഫരീദാബാദില്‍ അറസ്റ്റിലായ വനിതാ ഡോക്ടറെ കുറിച്ച് അന്വേഷണം ശക്തമാക്കുന്നു

തോക്കും തിരകളുമായി ഫരീദാബാദില്‍ അറസ്റ്റിലായ വനിതാ ഡോക്ടറെ കുറിച്ച് അന്വേഷണം ശക്തമാക്കുന്നു
ഹരിയാനയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറില്‍ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്നൗവിലെ വനിതാ ഡോക്ടര്‍ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത കാര്‍, സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫരീദാബാദിലെ ധൗജിലെ ഒരു വാടക വീട്ടില്‍ നിന്ന് 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതിന് പിറ്റേ ദിവസമാണ് ജമ്മു കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ലഖ്നൗവില്‍ നിന്നുള്ള വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തത്.

ഷഹീന്‍ ഷാഹിദ് എന്നാണ് ഡോക്ടറുടെ പേര്. ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിള്‍, മൂന്ന് മാഗസിനുകള്‍, ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകള്‍, രണ്ട് അധിക മാഗസിനുകള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ലഖ്നൗവിലെ ലാല്‍ ബാഗിലാണ് ഡോ. ഷഹീന്‍ ഷാഹിദ് താമസിക്കുന്നത്. അറസ്റ്റിനുശേഷം, ഇവരെ ജമ്മു കശ്മീര്‍ പോലീസ് ചോദ്യം ചെയ്യലിനായി വിമാനമാര്‍ഗം ശ്രീനഗറിലേക്ക് കൊണ്ടുവന്നു. അവര്‍ സ്വയം സ്ഫോടകവസ്തുക്കള്‍ എത്തിച്ചോ അതോ ലോജിസ്റ്റിക്കല്‍ പിന്തുണ നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ മൊഡ്യൂളിന്റെ പദ്ധതികളെക്കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നോ എന്ന് കണ്ടെത്താന്‍ അവരുടെ സാമ്പത്തിക ഇടപാടുകളും സന്ദേശങ്ങളും പരിശോധിച്ചുവരികയാണ്.

ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത കാര്‍, പുല്‍വാമയിലെ കോയിലില്‍ താമസിക്കുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിന്റെ (35) കൈവശം വച്ചിരുന്നതാണ്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് നേരത്തെ ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ, ഡോ. മുസമ്മിലുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ അന്വേഷകര്‍ പരിശോധന നടത്തിയപ്പോള്‍ ഏകദേശം 14 ബാഗ് അമോണിയം നൈട്രേറ്റ്, 84 ലൈവ് കാട്രിഡ്ജുകള്‍, ഒരു എകെ-47 റൈഫിള്‍, ടൈമറുകള്‍, 5 ലിറ്റര്‍ കെമിക്കല്‍ ലായനി എന്നിവ കണ്ടെടുത്തു. ഏകദേശം 10 ദിവസം മുമ്പാണ് സ്‌ഫോടകവസ്തുക്കള്‍ അദ്ദേഹത്തിന്റെ കൈവശമെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends