ബിഹാറില്‍ വീണ്ടും താമര വിരിയുന്നു. വോട്ടുചോരി അടക്കം പ്രചാരണം നടത്തിയിട്ടും ഇന്ത്യ സഖ്യത്തിന് അത്ഭുതങ്ങള്‍ കാണിക്കാനായില്ല. എന്‍ഡിഎയുടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഗുണം ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍ഡിഎ 161 സീറ്റിലും ഇന്ത്യ സഖ്യം 61 സീറ്റിലും മുന്നേറുകയാണ്. ജെഡിയു 74 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലും മുന്നേറുകയാണ്.
ബിഹാറില്‍ എന്‍ഡിഎ സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍. എന്‍ഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞു. ഇത്തവണ എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരെല്ലാം എന്‍ഡിഎയുടെ വിജയത്തിനായി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ തന്നെ എന്‍ഡിഎ കുതിപ്പ് ആരംഭിച്ചിരുന്നു. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ നടന്നത്. ഭൂരിഭാ?ഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. ഭരണകക്ഷിയായ എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളുമാണ് പൊതുവേ പ്രവചിച്ചിരുന്നത്. എന്‍ഡിഎ 122 എന്ന കേവല ഭൂരിപക്ഷവും മറികടന്ന് കുതിക്കുകയാണെന്നാണ് നിലവിലെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. മറുഭാഗത്ത്, 100 സീറ്റുകള്‍ പോലും തികയ്ക്കാനാകാതെ മഹാസഖ്യം കിതക്കുകയാണ്.
നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാര്‍ മന്ത്രി അശോക് ചൗധരി പറഞ്ഞു.