ഹോര്‍മൂസ് തുറക്കുന്നത് അനിശ്ചിതത്വത്തില്‍ ; ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഒറ്റ രാത്രിയില്‍ കൊല്ലപ്പെട്ടത് 254 പേര്‍

ഹോര്‍മൂസ് തുറക്കുന്നത് അനിശ്ചിതത്വത്തില്‍ ; ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ഒറ്റ രാത്രിയില്‍ കൊല്ലപ്പെട്ടത് 254 പേര്‍
ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 254 പേരാണ് ഒറ്റ രാത്രിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റു. ഇറാനെതിരെ യുഎസ്- ഇസ്രയേല്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതും അനിശ്ചിതത്വത്തിലായി. മധ്യ ബെയ്റൂട്ടിലുളള നിരവധി ജനവാസ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. രാജ്യത്തുടനീളം ഇസ്രയേല്‍ നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി റാകന്‍ നസറുദ്ദീന്‍ സ്ഥിരീകരിച്ചു. ആംബുലന്‍സുകള്‍ ഇപ്പോഴും രോഗികളുമായി ആശുപത്രികളിലേക്ക് പായുകയാണെന്നും ലെബനന്‍ ആരോഗ്യമേഖലയെ സഹായിക്കാന്‍ അന്താരാഷ്ട്ര സംഘടനകളോട് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും നസറുദ്ദീന്‍ പറഞ്ഞു.

മാര്‍ച്ച് 2-ന് സൈനിക നടപടി ആരംഭിച്ചതിന് ശേഷം ലെബനനില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ബെയ്റൂട്ട്, ബെക്ക താഴ്വര. തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഹിസ്ബുളളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് അറിയിച്ചു. 'ലെബനനില്‍ ഉടനീളം ഹിസ്ബുളള തീവ്രവാദികള്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്. ഓപ്പറേഷന്‍ ബീപ്പേഴ്സ് ആരംഭിച്ചതിന് ശേഷം ഹിസ്ബുളള നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്'- കാറ്റ്സ് പറഞ്ഞു.

ഇറാനിയന്‍ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോര്‍മുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്.

Other News in this category



4malayalees Recommends