'അമേരിക്കയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അര്‍ജന്റീനയ്ക്ക് അഭിപ്രായപ്രകടനം നടത്താനുള്ള അവകാശമുണ്ട് ; വിവാദ ബാനര്‍ വിഷയത്തില്‍ ട്രംപിന്റെ ലോകകപ്പ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുടെ പ്രതികരണമിങ്ങനെ

'അമേരിക്കയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അര്‍ജന്റീനയ്ക്ക് അഭിപ്രായപ്രകടനം നടത്താനുള്ള അവകാശമുണ്ട് ; വിവാദ ബാനര്‍ വിഷയത്തില്‍ ട്രംപിന്റെ ലോകകപ്പ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുടെ പ്രതികരണമിങ്ങനെ
ലോകകപ്പ് സെമിഫൈനലിന് ശേഷം അര്‍ജന്റീനന്‍ താരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ഫോക്ലാന്‍ഡ്സ് ബാനറിനെ ചൊല്ലിയുള്ള വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലോകകപ്പ് ടാസ്‌ക് ഫോഴ്സ് മേധാവി ആന്‍ഡ്രൂ ജുലിയാനി അര്‍ജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ അര്‍ജന്റീനന്‍ താരങ്ങള്‍ 'The Malvinas are Argentine' എന്നെഴുതിയ ബാനറുമായി ആഘോഷിച്ചിരുന്നു. ഫോക്ലാന്‍ഡ്സ് ദ്വീപുകളെ അര്‍ജന്റീന 'മാല്‍വിനാസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ബാനര്‍ പ്രദര്‍ശിപ്പിച്ചതാണ് ബ്രിട്ടനില്‍ ശക്തമായ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്.

വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിച്ച ആന്‍ഡ്രൂ ജുലിയാനി, അമേരിക്കയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ചൂണ്ടിക്കാട്ടിയാണ് അര്‍ജന്റീനയുടെ നടപടിയെ ന്യായീകരിച്ചത്.

'അമേരിക്കയില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അതിനാല്‍ അര്‍ജന്റീനയ്ക്ക് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്താനുള്ള അവകാശമുണ്ട്,' അദ്ദേഹം പറഞ്ഞു.

അതേസമയം, ഫിഫയുടെ നിയമപ്രകാരം ലോകകപ്പില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കപ്പെട്ടതാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കൈല്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ഫിഫ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചു.

മത്സര റിപ്പോര്‍ട്ടുകളും അനുബന്ധ സാഹചര്യങ്ങളും സ്വതന്ത്ര അച്ചടക്ക സമിതി പരിശോധിച്ചുവരികയാണെന്നും ഫിഫ അച്ചടക്കച്ചട്ടപ്രകാരം തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് ഫിഫയുടെ പ്രതികരണം.

Other News in this category



4malayalees Recommends