സ്തന വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ; നടത്തിയത് അച്ഛനറിയാതെ അമ്മയുടെ സഹായത്തോടെ; 14-കാരിക്ക് ദാരുണാന്ത്യം

സ്തന വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ; നടത്തിയത് അച്ഛനറിയാതെ അമ്മയുടെ സഹായത്തോടെ; 14-കാരിക്ക് ദാരുണാന്ത്യം
സ്തന വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ 14-കാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഡുറാന്‍ഗോയിലാണ് സംഭവം. പലോമ നിക്കോള്‍ അരെല്ലാനോ എസ്‌കോബെഡോ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സെപ്റ്റംബര്‍ 20-നായിരുന്നു സംഭവം. പിതാവിന്റെ അറിവില്ലാതെ അമ്മയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. പിതാവ് കാര്‍ലോസ് അരെല്ലാനോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അമ്മയുടെ കാമുകനും പെണ്‍കുട്ടിയുടെ കാമുകനായ പ്ലാസ്റ്റിക് സര്‍ജനുമെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

ശവസംസ്‌കാര ചടങ്ങിനിടെ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പിതാവ് വിവരമറിയുന്നത്. പ്ലാസ്റ്റിക് സര്‍ജനായ വിക്ടറിനെ മെക്സിക്കന്‍ കൗണ്‍സില്‍ ഓഫ് പ്ലാസ്റ്റിക്, എസ്തെറ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി താല്‍ക്കാലികമായി പ്രാക്ടീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകളില്‍ സെറിബ്രല്‍ എഡീമ (തലച്ചോറിന്റെ വീക്കം), ശ്വാസകോശത്തിന് കേടുപാടുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബര്‍ 12-നാണ് ശസ്ത്രക്രിയ നടത്തിയത്. മകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ മകളെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നുമാണ് അമ്മ കാര്‍ലോസിനെ അറിയിച്ചിരുന്നത്. സെപ്റ്റംബര്‍ 19-നാണ് മകളെ അവസാനമായി അദ്ദേഹം സന്ദര്‍ശിച്ചത്. സെപ്റ്റംബര്‍ 20-ന് മരിച്ചു. മെക്‌സിക്കോയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പ്രത്യേക പ്രായപരിധി ഇല്ലെങ്കിലും 18 വയസ്സിന് താഴെയുള്ളവരുടെ ശസ്ത്രക്രിയ നടത്തണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതം വേണമെന്നതാണ് നിയമം. എന്നിരുന്നാലും കൗമാരക്കാരില്‍ ഇത്തരം ശസ്ത്രക്രിയകള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് പലോമയുടെ മരണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.



Other News in this category



4malayalees Recommends