പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള ദേഷ്യം ; കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍

പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള ദേഷ്യം ; കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയതാണെന്നാണ് പൊലീസ് കണ്ടെത്തല്‍.ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

സെപ്റ്റംബര്‍ മാസം 26 നാണു അന്‍പതുകാരിയായ കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാമിനെ വീട്ടില്‍ നിന്നും കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ ജെസിയുമായി 26 ന് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ വന്നു. 29നു മക്കള്‍ ജെസിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് സാമിനെ പറ്റി ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ബെംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

സെപ്റ്റംബര്‍ 26 നാണ് സാം ജോര്‍ജ് ജെസിയെ കാണക്കാരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. ശേഷം മൃതദേഹം കാറിലാക്കി തൊടുപുഴക്കടുത്ത് ചെപ്പുകുളം കൊക്കയില്‍ തള്ളുകയായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 30 അടിയോളം താഴ്ചയുള്ള സ്ഥലത്ത് നിന്ന് മൃതദേഹം കിട്ടിയത്. 2005 മുതല്‍ ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിവാഹമോചന കേസ് പാലാ കോടതിയില്‍ നടന്നുവരികയാണ്. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുവരും വീടിന്റെ രണ്ടുനിലയിലായി ആയിരുന്നു താമസം. സാമിന് വിദേശികളും സ്വദേശികളുമായുള്ള പല സ്ത്രീകളുമായുള്ള ബന്ധമുണ്ടെന്നായിരുന്നു ജെസിയുടെ ആക്ഷേപം.

ജെസി പരസ്ത്രീ ബന്ധങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് കൊലപ്പെടുത്താന്‍ സാം തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം ഇന്നലെ വൈകീട്ടോടെയാണ് കസ്റ്റഡിയില്‍ ഉള്ള സാമുമായി ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് എത്തിയത്. ഒന്നരമണിക്കൂറ് നീണ്ട പരിശ്രമത്തിനൊടുവില്‍ കൊക്കയില്‍ നിന്നും തൊടുപുഴ അഗ്‌നിരക്ഷാ സേനാ മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.



Other News in this category



4malayalees Recommends