12 കോടി ലോട്ടറി അടിച്ചതോടെ ഭര്‍ത്താവ് ആകെ മാറി, ചൂതാട്ടവും പ്രണയവും ; തനിക്ക് പണം നല്‍കിയില്ലെന്നും വിവാഹ മോചനം നേടുകയാണെന്നും ഭാര്യ

12 കോടി ലോട്ടറി അടിച്ചതോടെ ഭര്‍ത്താവ് ആകെ മാറി, ചൂതാട്ടവും പ്രണയവും ;  തനിക്ക് പണം നല്‍കിയില്ലെന്നും വിവാഹ മോചനം നേടുകയാണെന്നും ഭാര്യ
ഭര്‍ത്താവിന് ലോട്ടറി അടിച്ചപ്പോള്‍ ഭാര്യ വിവാഹംമോചനം തേടി. ചൈനയിലാണ് സംഭവം നടന്നത്. 10.17 മില്യണ്‍ യുവാന്‍ (ഏകദേശം 12.2 കോടി രൂപ) ലോട്ടറി അടിച്ചിട്ടും ഭര്‍ത്താവ് ഒന്നും നല്‍കിയില്ലെന്ന കാരണത്താലാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചത്.

ലോട്ടറിയില്‍ നിന്ന് ലഭിച്ച തുകയുടെ വലിയൊരു ഭാഗം ഒരു വനിത സ്ട്രീമറിന് നല്‍കിയിട്ടും ഭാര്യയായ തനിക്ക് ഭര്‍ത്താവ് ഒന്നും നല്‍കിയില്ലെന്നാണ് യുവാന്‍ എന്ന സ്ത്രീയുടെ വെളിപ്പെടുത്താല്‍. ഇതോടെയാണ് ഇവര്‍ വിവാഹമോചനം തേടിയത്.

2016-ലാണ് ദമ്പതികള്‍ വിവാഹിതരായത്. ഇരുവരും ഷാന്‍ഡോങ് പ്രവിശ്യയിലെ ദെഷൗവ് വീട്ടില്‍ സന്തോഷത്തോടെ കഴിയുകയായിരുന്നു. 2024 ഡിസംബര്‍ 17-ന് ഭര്‍ത്താവിന് (പേര് വെളിപ്പെടുത്തിയിട്ടില്ല) 12 കോടി രൂപ ജാക്ക്പോട്ട് നേടിയപ്പോള്‍ യുവാനും സന്തോഷിച്ചു. നികുതി കിഴിച്ച് ഏകദേശം 10 കോടി രൂപയോളം അദ്ദേഹത്തിന്റെ കൈയ്യില്‍ കിട്ടി.

ജാക്ക്പോട്ടിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഇരുവരും വളരെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു. ആഗ്രഹിക്കുന്നതെന്തും വാങ്ങാമെന്ന് ഭര്‍ത്താവ് യുവാന് ഉറപ്പും നല്‍കി. 3,69,58,500 രൂപ ബാലന്‍സ് ഉള്ള ഒരു ബാങ്ക് കാര്‍ഡും അദ്ദേഹം അവള്‍ക്ക് നല്‍കി. ഭര്‍ത്താവിനോടുള്ള വിശ്വാസം കാരണം യുവാന്‍ ബാലന്‍സ് പരിശോധിക്കുകയോ കാര്‍ഡ് ഉടന്‍ തന്നെ ഉപയോഗിക്കുകയോ ചെയ്തില്ല. അത് ഡ്രോയറില്‍ സുരക്ഷിതമായി സൂക്ഷിച്ചു.

എന്നാല്‍ യുവാന് പിന്നീട് ഒന്നിനും ഇദ്ദേഹം പണം നല്‍കാതെ വന്നതോടെ കാര്യങ്ങള്‍ മാറിമാറിഞ്ഞു. പകല്‍ സമയം മുഴുവന്‍ അയാള്‍ തന്റെ പണം ചൂതാട്ടത്തില്‍ ചെലവഴിച്ചു. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ സംഘടിപ്പിക്കുന്ന ലൈവ് സ്ട്രീമിംഗ് കാണാന്‍ തുടങ്ങി. ചിലര്‍ക്ക് അദ്ദേഹം ടിപ്പും നല്‍കി. ഒരു വനിതാ സ്ട്രീമറിന് 1,47,86,400 രൂപയാണ് അദ്ദേഹം ടിപ്പ് നല്‍കിയത്.

ഇതോടെ അവരുമായി സംസാരിക്കാനും ഇടപഴകാനും തുടങ്ങി. അവരുമായി അയാള്‍ ബന്ധം സ്ഥാപിച്ചു. 2025 ജൂലായില്‍ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവാന്‍ പിടികൂടി. നാല് ദിവസം ഇരുവരും ഒരു യാത്രയിലായിരുന്നുവെന്നും യുവാന്‍ കണ്ടെത്തി. ഭര്‍ത്താവ് അവരുമായി നടത്തിയ ചാറ്റുകളും യുവാന്‍ പിടിച്ചു. അതില്‍ ഈ വനിതാ സ്ട്രീമറിനെ ഹണിയെന്നും അവര്‍ തിരിച്ച് അദ്ദേഹത്തെ ഹബ്ബി എന്നുമാണ് സ്നേഹത്തോടെ വിശേഷിപ്പിച്ചിരുന്നത്.

തന്റെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവാന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. എട്ട് വര്‍ഷത്തെ ദാമ്പത്യം ഇതോടെ അവസാനിച്ചു. അയാള്‍ തനിക്ക് നല്‍കിയ ബാങ്ക് കാര്‍ഡില്‍ പണമൊന്നുമില്ലെന്നും അവള്‍ കണ്ടെത്തി.

Other News in this category



4malayalees Recommends