ഇഡി പേടിയില്‍ കലാകാരന്‍മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് , ബ്ലെസി

ഇഡി പേടിയില്‍ കലാകാരന്‍മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് , ബ്ലെസി
ചന്ദ്രിക പത്രത്തിന് സംവിധായകന്‍ ബ്ലെസി നല്‍കിയ അഭിമുഖം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യയില്‍ ഇ ഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നിശബ്ദനായത് ഭയം കൊണ്ടാണെന്നുമാണ് ബ്ലെസി പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസി. അവാര്‍ഡ് ലഭിക്കാന്‍ കഴിയാത്തതിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാന്‍ കഴിയാത്തതിന് കാരണം ഭയമാണെന്ന് ബ്ലെസി പ്രതികരിച്ചു.

'അവാര്‍ഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്‌ക്കോ തുറന്ന് കാട്ടാന്‍ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയില്‍ ഒരു പേരിടുമ്പോള്‍ പോലും നമ്മള്‍ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരന്‍ ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാന്‍. അങ്ങനെ വരുമ്പോള്‍ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷന്‍ വലുതാണ്.' ബ്ലെസി പറഞ്ഞു.

ഗള്‍ഫില്‍ സൈമ അവാര്‍ഡിനായി പോയപ്പോള്‍ മഹാരാജ എന്ന സിനിമയുടെ സംവിധായകന്‍ അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത് എന്ന് ചോദിച്ചു. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല. സ്വസ്ഥത നഷ്ടമാകും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം കലാകാരന്‍മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നാണ് അദ്ദേഹത്തോട് താന്‍ മറുപടി നല്‍കിയത് എന്നാണ് ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറയുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പുറകെ ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെന്നിന്ത്യയില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയില്‍ 14 കാറ്റഗറികളില്‍ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു പുരസ്‌കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല.

Other News in this category



4malayalees Recommends