കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ചുരുങ്ങിയ തോതിലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേസുകളുടെ എണ്ണത്തില്‍ ഭയാനകത നിഴലിച്ച് നില്‍ക്കുന്നുണ്ടെങ്കിലും മരണങ്ങള്‍ താഴ്ന്ന് നില്‍ക്കുന്നുവെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ പകുതിയില്‍ താഴെ മാത്രം കോവിഡ് മരണങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒടുവില്‍ യുകെ മഹാമാരിയെ മറികടക്കുന്നതിന് തൊട്ടരികില്‍ എത്തിക്കഴിഞ്ഞെന്ന വിദഗ്ധരുടെ വാദങ്ങള്‍ സത്യമായി മാറുന്നുവെന്നാണ് കരുതുന്നത്. വൈറസിന്റെ വ്യാപനം കുറച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം കോവിഡിനൊപ്പം ജീവിച്ച് പോകാനുള്ള നടപടികളാണ് വേണ്ടതെന്ന് നം.10 ആവശ്യം നേരിടുന്നുണ്ട്. നിലവില്‍ ഇംഗ്ലണ്ടില്‍ ശരാശരി 130 പേരാണ് കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നത്. ഒമിക്രോണ്‍ വേരിയന്റിന്റെ പീക്കില്‍ രാജ്യം എത്തിക്കഴിഞ്ഞെന്ന് വിശ്വസിക്കുന്ന ഘട്ടം കൂടിയാണിത്.
ജനുവരിയ്ക്ക് മുന്‍പ് വാക്‌സിനുകള്‍ ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ 1300 പേരാണ് ദിവസേന മരിച്ചിരുന്നത്. ഓട്ടം സീസണിന്റെ തുടക്കത്തിന് ശേഷം ദൈനംദിന മരണസംഖ്യ കാര്യമായി ഉയര്‍ന്നിട്ടില്ല. അതിതീവ്ര വ്യാപനമുള്ള വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതോടെ ഇന്‍ഫെക്ഷന്‍ നിരക്ക് നാലിരട്ടിയായി ഉയര്‍ന്ന ഘട്ടത്തിലാണ് ഇത്. ഇതിന് മുന്‍പ് ഫ്‌ളൂ ആഞ്ഞടിച്ച 2017/18 സീസണില്‍ 400 ഇന്‍ഫ്‌ളുവെന്‍സ മരണങ്ങളാണ് ദിവസേന രേഖപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള വര്‍ഷം 300 പേരും പ്രതിദിനം മരിച്ചു.
ആ ഘട്ടങ്ങളിലെല്ലാം ഈ വിന്ററിന് സമാനമായ രീതിയില്‍ ആശുപത്രികള്‍ക്ക് പതിവ് ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. കൂടാതെ രോഗികളെ എ&ഇയില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. ഈ കണക്കുകള്‍ പുറത്തുവന്നതോടെ കോവിഡ് പ്രതിസന്ധിയും, ഫ്‌ളൂ സീസണും തമ്മില്‍ താരതമ്യം സാധ്യമായെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ വ്യക്തമാക്കുന്നു. കോവിഡിന്റെ ശക്തി കുറഞ്ഞ്, ഭാവിയില്‍ പ്രതിരോധശേഷി കുറഞ്ഞവരെ മാത്രമാകും വൈറസ് കവരുകയെന്ന് അദ്ദേഹം പറയുന്നു.
ഒമിക്രോണ്‍ വേരിയന്റ് കടന്നുകിട്ടിയാല്‍ മഹാമാരിയുടെ അവസാനത്തിലേക്ക് എത്താമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ ഇതുവരെ നേടിയ പുരോഗമനം ഏതെങ്കിലും വേരിയന്റ് അപ്രതീക്ഷിതമായി അട്ടിമറിച്ചാല്‍ മാത്രമാകും ഇതിന് വ്യത്യാസം നേരിടുക, പ്രൊഫസര്‍ ഹണ്ടര്‍ ചൂണ്ടിക്കാണിച്ചു.