കോവിഡ് കേസുകള്‍ രാജ്യത്തെ എല്ലാ മേഖലയിലും താഴുന്നതായി ഔദ്യോഗിക കണക്ക്. നോര്‍ത്ത് ഈസ്റ്റ് മേഖല മാത്രമാണ് ഇതിന് വിരുദ്ധമായി നിലനില്‍ക്കുന്നത്. ഒമിക്രോണ്‍ മഹാമാരിയുടെ പ്രഭാവം കുറയുന്നുവെന്ന ശക്തമായ സൂചനയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. തീവ്രവ്യാപന ശേഷിയുള്ള വേരിയന്റ് ആഞ്ഞടിച്ച ലണ്ടനില്‍ ക്രിസ്മസിന് മുന്‍പ് തന്നെ താഴേക്കുള്ള ട്രെന്‍ഡ് രേഖപ്പെടുത്തി തുടങ്ങിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പറയുന്നു.
ഇതേ അവസ്ഥ രാജ്യത്തെ മറ്റിടങ്ങളിലും പിന്തുടരുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. സര്‍ക്കാര്‍ കോവിഡ് ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലെ എട്ടില്‍ ഏഴ് മേഖലകളിലും രോഗികളുടെ എണ്ണം കുറയുന്നതായാണ് വ്യക്തമാകുന്നത്. ഇതോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും തരംഗം പീക്കില്‍ എത്തിയെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ സ്വാഭാവികമായ രീതിയില്‍ തന്നെ പിന്‍വാങ്ങിത്തുടങ്ങിയെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ വരും ദിവസങ്ങളില്‍ ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ് സ്കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമ്പോള്‍ സ്ഥിതി വീണ്ടും മോശമാകുമെന്ന ആശങ്കയും മറുഭാഗത്തുണ്ട്. മുന്‍ തരംഗങ്ങള്‍ക്ക് സമാനമായി ഈ പ്രായവിഭാഗത്തിലുള്ളവരിലേക്ക് ഇന്ഫെക്ഷന് പടരുമെന്നതാണ് ഭീതി ഉയര്‍ത്തുന്നത്. രണ്ട് വര്‍ഷത്തോളമായി തുടരുന്ന വിവിധ വിലക്കുകളില്‍ നിന്നും മുക്തി നല്‍കുന്നത് എപ്പോഴാണെന്ന ചോദ്യം ഉയരുമ്പോഴും മഹാമാരി കര്‍വില്‍ എത്തിയോ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്ക്കുന്നു.
പുതിയ തരംഗത്തില്‍ ഇംഗ്ലണ്ടിലെ മരണങ്ങള് കുതിച്ചുയര്ന്നില്ലെന്നത് ആശ്വാസമായിരുന്നു. ഇപ്പോള്‍ ഫ്ളൂ സീസണ് ആഞ്ഞടിക്കുന്ന വര്‍ഷങ്ങള്‍ക്ക് സമാനമായ നിരക്കിന്റെ പകുതി മാത്രമാണ് കോവിഡ് മരണങ്ങള്. ആശുപത്രിയില്‍ ഗുരുതര രോഗബാധയോടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വര്‍ദ്ധനവില്ല. ഒമിക്രോണ്‍ കേസുകള്‍ ഒരു മാസത്തോളമായി കൈവിട്ട് ഉയര്‍ന്നിരുന്നുവെങ്കിലും മരണസംഖ്യ ഈ വിധം വര്‍ദ്ധിക്കുന്നില്ല.
നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കിയ പ്ലാന്‍ ബി വിലക്കുകള്‍ ഈ മാസം തന്നെ നീക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് വര്‍ക്ക് ഫ്രം ഹോം നിബന്ധന ഒഴിവാക്കേണ്ടത് സുപ്രധാനമാണെന്നാണ് മന്ത്രിമാര്‍ തന്നെ സമ്മതിക്കുന്നത്. ഏഴ് ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ അഞ്ചാക്കി കുറയ്ക്കുന്നത് പരിശോധിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ നടപടി സ്വീകരിച്ചിട്ടില്ല.