കണ്‍സര്‍വേറ്റീവ് എംപിമാര്‍ ബോറിസ് ജോണ്‍സന്റെ രാജി ആവശ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നതോടെ പ്രധാനമന്ത്രി കസേരയ്ക്ക് ഇളക്കം. ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഘട്ടത്തില്‍ നം.10ല്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായി ബോറിസ് സമ്മതിച്ചതോടെയാണ് ഈ ആവശ്യം ശക്തിപ്പെടുന്നത്. എന്നാല്‍ അത് ജോലി സംബന്ധമായ പരിപാടിയാണെന്ന് കരുതിയാണ് പങ്കെടുത്തതെന്നാണ് ബോറിസിന്റെ ന്യായീകരണം.
2020 മെയില്‍ നടന്ന മദ്യപാന പാര്‍ട്ടിയില്‍ 40 ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തതായി സമ്മതിച്ചെങ്കിലും വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്ത വാക്കുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിന് പിന്നാലെ ചില ക്യാബിനറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു. ക്ഷമ ചോദിച്ച ബോറിസിന്റെ നിലപാട് ശരിവെച്ച കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറിസ് സംഭവങ്ങളെ കുറിച്ച് സ്യൂ ഗ്രേ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തതിന് വ്യക്തമായ ക്ഷമ ചോദിക്കലല്ല പ്രധാനമന്ത്രി നടത്തിയതെന്ന് ചില എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് ബോറിസിന്റെ പിന്‍ഗാമികളായി എത്താന്‍ സാധ്യതയുള്ള ചാന്‍സലര്‍ ഋഷി സുനാകും, ഫോറിന്‍ സെക്രട്ടറി ലിസ് ട്രസും ഏറെ കാത്തിരിപ്പിന് ശേഷമാണ് പ്രതികരണം രേഖപ്പെടുത്തിയത്. താന്‍ യാത്രയില്‍ ആയിരുന്നുവെന്നാണ് സുനാക് ഇതിന് കാരണമായി വ്യക്തമാക്കിയത്.
ഒരു മണിക്കൂര്‍ കഴിഞ്ഞ ലിസ് ട്രസിന്റെ പ്രതികരണത്തിന് ബോറിസിന് 100% പിന്തുണ നല്‍കുന്നതായി അറിയിച്ചു. എന്നാല്‍ ക്ഷമ ചോദിക്കല്‍ കൊണ്ട് കാര്യമില്ലെന്നും ബോറിസ് രാജിവെയ്ക്കണമെന്നുമാണ് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് ബാക്ക്‌ബെഞ്ചര്‍ വില്ല്യം റാഗ്, സ്‌കോട്ട്‌ലണ്ട് പാര്‍ട്ടി നേതാവ് ഡഗ്ലസ് റോസ് എന്നിവര്‍ ആവശ്യപ്പെടുന്നത്.
ബോറിസ് ജോണ്‍സനില്‍ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് 1922 കമ്മിറ്റി ചെയര്‍ ഗ്രഹാം ബ്രാഡിയ്ക്ക് കത്തയ്ക്കാനാണ് ചില എംപിമാര്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.