സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന മൊഴി; പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന മൊഴി; പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍ കണ്ടെന്ന വെട്ടിപ്രം സ്വദേശി റെന്‍സിം ഇസ്മായില്‍ നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ് മാനേജരായ റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കില്‍ പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കും. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തി മൊഴിയെടുത്തത്.

റെന്‍സിം മൊഴിയെടുപ്പില്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ 2007ല്‍ സ്‌കൂള്‍ അധ്യാപകനായി രാജസ്ഥാന്‍ ഈഡന്‍ സദാപുരയില്‍ ജോലി ചെയ്യുമ്പോള്‍ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. തൊട്ടടുത്ത കടയിലിരുന്ന് ചായ കുടിക്കുമായിരുന്ന താന്‍, മലയാളി വേഷത്തില്‍ സന്യാസിയെ കണ്ടപ്പോള്‍ പരിചയപ്പെട്ടു. ശങ്കര ഗിരിഗിരി എന്ന് പേര് പറഞ്ഞു. ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, തമിഴ്, അറബി, മലയാളം ഭാഷകള്‍ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം. നീട്ടി വളര്‍ത്തിയ വെളുത്ത താടിയും ഉണ്ട്.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തില്‍ മരിച്ചശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂര്‍വാശ്രമത്തിലെ പേര് ചന്ദ്രശേഖരന്‍ നമ്പൂതിരിയെന്നാണെന്നും പറഞ്ഞു. ആ വര്‍ഷം അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ സുകുമാരക്കുറുപ്പ് വിഷയം വലിയ ചര്‍ച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോള്‍ ഞാന്‍ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാള്‍ അവിടെനിന്ന് ബംഗളൂരുവിലേക്കെന്നു പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.

ഇക്കാര്യം അന്ന് ആലപ്പുഴ പൊലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ ഉള്ള വിഡിയോ കണ്ടപ്പോള്‍ ഇതേ സന്യാസിയെ കണ്ടു. ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തിയത്.


Other News in this category



4malayalees Recommends