മലപ്പുറം വള്ളിക്കുന്നില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണ്. ഭര്‍ത്താവ് ഷാലുവും, അമ്മയും സഹോദരിയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ലിജിനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ഭര്‍ത്താവും വീട്ടുകാരും മര്‍ദ്ദിച്ചിരുന്നതായും, മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റതായും പറയുന്നുണ്ട്. ലിജിനയെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നു. മരിക്കുന്നതിന് മുമ്പാണ് ഇക്കാര്യങ്ങള്‍ സ്വന്തം വീട്ടുകാരോട് ലിജിന വെളിപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാലിയം സ്വദേശി ലിജിന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ഭര്‍ത്താവ് ഷാലുവും വീട്ടുകാരും സ്വര്‍ണവും പണവും ചോദിച്ച് നിരന്തരം ഉപദ്രവിച്ചിരുന്നതായി ലിജിനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് ലിജിന നേരിട്ടിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. വിവാഹ സമയത്ത് ഷാലു ഓട്ടോ ഡ്രൈവറായിരുന്നു. 50 പവന്‍ സ്വര്‍ണവും വീട്ടിലേക്കുള്ള ഉപകരണങ്ങളുമടക്കം നല്‍കിയാണ് കെട്ടിച്ചയച്ചത്.
ഷാലു പിന്നീട് ബിസിനസിലേക്ക് മാറി സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ കൂടുതല്‍ സ്വര്‍ണവും പണവും ചോദിച്ച് ലിജിനയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. മാനസികമായും ലിജിനയെ പീഡിപ്പിച്ചിരുന്നു. വീട്ടിലെ സാധനങ്ങള്‍ പോലും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലിജിന ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.