അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തി സ്വര്‍ണ മാല മോഷ്ടിച്ച തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശി രാജേന്ദ്രന്‍ കൊടുംകുറ്റവാളി. ഇയാളുടെ വിദ്യാഭ്യാസയോഗ്യത അടക്കം കണ്ട് അമ്പരക്കുകയാണ് പൊലീസും. രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീത
എം എ ഇക്കണോമിക്‌സ് ബിരുദധാരിയാണ് രാജേന്ദ്രനെന്നാണ് പൊലീസ് കണ്ടെത്തിയത്. ഓണ്‍ലൈനായും വിദൂരവിദ്യാഭ്യാസകോഴ്‌സ് വഴിയും എംബിഎ ബിരുദവും നേടി. മോഷ്ടിച്ചടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാള്‍ സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താറുണ്ടെന്നും പൊലീസിന് വ്യക്തമായി
സ്വര്‍ണം മോഷ്ടിക്കാന്‍ രാജേന്ദ്രന്‍ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതേ വരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2014ല്‍ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി , മകള്‍ അബി ശ്രീ എന്നിവരെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് കേരളാ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
അമ്പലമുക്കില്‍ ജോലിക്ക് നിന്നിരുന്ന കടയില്‍ വച്ച് വിനിതയെ കൊന്ന് മോഷ്ടിച്ച സ്വ!ര്‍ണമാല പണയം വെച്ച് കിട്ടിയ തുക നിക്ഷേപിച്ചതും ഓണ്‍ലൈന്‍ ട്രേഡിംഗിലാണ്. മാല കന്യാകുമാരിയില്‍ പോയി പണയം വച്ച് 32,000 രൂപ വാങ്ങി.
വിദ്യാഭ്യാസയോഗ്യതയുള്ള രാജേന്ദ്രന്‍ എന്തിനാണ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല. ചോദ്യങ്ങള്‍ക്ക് രാജേന്ദ്രന്‍ കൃത്യം മറുപടി നല്‍കുന്നുമില്ല. ആദ്യമൊന്നും രാജേന്ദ്രന്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രന്‍ പൊലീസിനോട് വെളിപ്പെടുത്തല്‍ നടത്തി. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്‍ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പൊലീസിന് ലഭിച്ചു.
പിന്നീടാണ് വനിതയുടെ കൊലപാതകം. കടക്കുള്ളില്‍ കയറി രാജേന്ദ്രന്‍ ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനീത ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തിക്കൊന്നു.
വിനിത പിടയുമ്പോള്‍ 5 മിനിറ്റ് കടയുടെ പടിയിലിരുന്ന രാജേന്ദ്രന്‍ അവരുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സ്വര്‍ണമാലയുമായി കടന്നത്. പ്രതിയെ ആരും കണ്ടിരുന്നില്ല. സ്ത്രീയുടെ നിലവിളി പോലും ആരും കേട്ടില്ല.