യുക്രൈന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ; ബാങ്കുകളുടെ പണമിടപാടിന് തടസം വന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് യുക്രൈന്‍ സര്‍ക്കാര്‍ ; ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച പുടിന്റെ പുതിയ നീക്കം നിര്‍ണ്ണായകം
യുക്രൈന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. രാജ്യത്ത് റഷ്യന്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. യുക്രൈന്‍ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, രാജ്യത്തെ ബാങ്കുകള്‍, എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ബാങ്കുകളുടെ പണമിടപാടിന് തടസം വന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് യുക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെയും യുക്രൈനെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ട്. 2017 ല്‍ റഷ്യ യുക്രൈനെതിരെ നടത്തിയ സൈബര്‍ ആക്രമണം വലിയ പ്രത്യാഘാതം ഉണ്ടാക്കിയിരുന്നു. വൈറസ് ഉപയോഗിച്ച് നടന്ന ഈ സൈബര്‍ ആക്രമണത്തില്‍ ലോകമെമ്പാടും 10 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഉണ്ടാക്കി.
ഇതിനിടെ യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും പുടിന്‍ അറിയിച്ചു. ജര്‍മ്മന്‍ ചാന്‍സിലറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്‍ ഇക്കാര്യം അറിയിച്ചത്. മിസൈല്‍ വിന്യാസത്തിലും സൈനിക സുതാര്യതയിലും നാറ്റോയുമായും അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തികളില്‍ നിന്നും ഏതാനും ട്രൂപ്പ് സൈനികരെ പിന്‍വലിച്ച ശേഷം പുടിന്‍ നടത്തിയിരിക്കുന്ന പ്രസ്താവന ശുഭസൂചനയായാണ് ലോകം കാണുന്നത്. യുക്രൈന്‍ ഉള്‍പ്പെടെയുള്ള മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളെ നാറ്റോയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള മോസ്‌കോയുടെ ആവശ്യം അമേരിക്കയും നാറ്റോയും പരിഗണിച്ചില്ലെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
യുക്രൈനെ നാളെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയുടെ പ്രസ്താവന നേരത്തെ ചര്‍ച്ചയായിരുന്നു.