ഇന്ത്യ ഇന്ന് ആഗോള ശക്തികള്‍ക്കൊപ്പം ബലാബലം നില്‍ക്കുന്ന രാജ്യമാണ്. പണ്ട് സാമ്രാജ്യകാലത്ത് ഇന്ത്യന്‍ ജനതയെ കാല്‍ക്കീഴില്‍ നിര്‍ത്തിയ ബ്രിട്ടീഷുകാര്‍ക്ക് ഈ വളര്‍ച്ച അത്ര സുഖമുള്ള കാര്യമല്ല. ബഹിരാകാശത്തേക്ക് ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങള്‍ ഓരോ തവണ കാണുമ്പോഴും ആ പൂര്‍വ്വകാലം ഓര്‍മ്മിപ്പിക്കാനും, ഇപ്പോഴും ബ്രിട്ടന്‍ നല്‍കിവരുന്ന ധനസഹായവും സംബന്ധിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാരിക്കോരി എഴുതാറുണ്ട്.
ഇപ്പോള്‍ ബ്രിട്ടന്റെ ഖജനാവിന് മുകളില്‍ ചിറകുവിരിച്ച് നില്‍ക്കുന്നത് ഒരു ഇന്ത്യന്‍ വംശജനാണ്. കോവിഡ് കാലത്ത് തകര്‍ന്നുപോകുമായിരുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തി, തൊഴിലുകള്‍ സംരക്ഷിക്കുന്നതില്‍ വിജയിച്ചുകയറിയ ചാന്‍സലര്‍ ഋഷി സുനാക്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവന്ന ഭീമമായ തുക തിരിച്ചെടുക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ ഗുണഗണങ്ങള്‍ മറന്ന് സുനാകിനെ കൊത്തിപ്പറിക്കാന്‍ വെമ്പുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍.
സ്വന്തം നിലയില്‍ വളര്‍ന്നുവന്നതിനാല്‍ സുനാകിനെ നേരിട്ടാന്‍ ആക്രമിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ സമ്പാദ്യത്തിന്റെ പേരുപറഞ്ഞാണ് അക്രമിക്കുന്നത്. അക്ഷത മൂര്‍ത്തിയുടെ സ്വത്ത് എവിടെയൊക്കെ ഉണ്ടെന്ന് കണ്ടെത്താനാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇപ്പോള്‍ 'മണപ്പിച്ച്' നടക്കുന്നത്. നോണ്‍-ഡോമിസൈല്‍ സ്റ്റാറ്റസുള്ള അക്ഷത വിദേശവരുമാനത്തിന് യുകെയില്‍ നികുതി അടയ്ക്കില്ലെന്നതാണ് ഇപ്പോള്‍ ഇവരെ ചൊടിപ്പിക്കുന്നത്.
അക്ഷതാ മൂര്‍ത്തി ഡൗണിംഗ് സ്ട്രീറ്റില്‍ ചാന്‍സലര്‍ക്കും, രണ്ട് മക്കള്‍ക്കും ഒപ്പം താമസിക്കുമ്പോഴും നികുതി നല്‍കുന്നത് വിദേശത്താണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ പരാതി. ഈ വെളിപ്പെടുത്തല്‍ മൂലം അടുത്ത പ്രധാനമന്ത്രിയാകാമെന്ന ചാന്‍സലറുടെ മോഹം തകരുമെന്നാണ് ഇവരുടെ പ്രവചനം. പിതാവിന്റെ ഐടി കമ്പനിയില്‍ ഓഹരിയുള്ളതിനാല്‍ രാജ്ഞിയെക്കാള്‍ ഏറെ ധനികയാണ് ചാന്‍സലറുടെ ഭാര്യയെന്നത് മാധ്യമങ്ങളെ വിഷമിപ്പിക്കുന്ന കാര്യം തന്നെ!
നോണ്‍-ഡോമിസൈല്‍ പദവി യുകെയില്‍ ടാക്‌സ് നല്‍കാതിരിക്കാനുള്ള തന്ത്രമാണെന്നാണ് ഇവരുടെ ആരോപണം. ഇന്ത്യന്‍ പൗരത്വം നിലനില്‍ക്കുന്നതിനാല്‍ ഇത് ആവശ്യമാണെന്ന് വ്യക്തമാക്കുമ്പോഴും മറുവാദങ്ങള്‍ ഉയര്‍ത്തി തെറ്റായി വ്യാഖ്യാനിക്കാനാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്.