ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് പാര്‍ട്ടികള്‍ നടത്തിയതിന് പിഴ ശിക്ഷ ലഭിച്ചതിന് വീണ്ടും മാപ്പ് പറഞ്ഞ് ബോറിസ് ജോണ്‍സണ്‍. ഈസ്റ്റര്‍ ഇടവേളയ്ക്ക് ശേഷം കോമണ്‍സില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് നല്‍കിയ 50 പൗണ്ട് ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസിന്റെ പേരില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വിഷയം ഉക്രെയിന്‍ യുദ്ധത്തിലേക്ക് നീക്കാനും ബോറിസ് ശ്രമിച്ചു.
കോവിഡ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് സമ്മതിക്കാന്‍ പ്രധാനമന്ത്രി ഇപ്പോഴും തയ്യാറായിട്ടില്ല. 'കോവിഡ് സ്ട്രാറ്റജി സംബന്ധിച്ച സുപ്രധാന യോഗത്തിന് തൊട്ടുമുന്‍പ് ക്യാബിനറ്റ് റൂമില്‍ നടന്ന ഒത്തുചേരല്‍ നിയമലംഘനമാകുമെന്ന് കരുതിയില്ല', ബോറിസ് അവകാശപ്പെട്ടു. പ്രധാനമന്ത്രി ഒരു 'തമാശയാണെന്ന്' ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.
തെറ്റ് സമ്മതിച്ചതിന് പിന്നാലെ ഉക്രെയിന്‍ വിഷയത്തില്‍ കൂടുതല്‍ നീണ്ട പ്രസംഗം നടത്തി ലോകവിഷയങ്ങളില്‍ തന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്. യുദ്ധത്തിന്റെ പേരില്‍ രാജിവെയ്ക്കാതെ രക്ഷപ്പെടാനും ബോറിസ് ശ്രമിക്കുന്നുണ്ട്. ഓഫീസില്‍ ഇരിക്കവെ നിയമം തെറ്റിച്ച ആദ്യ പ്രധാനമന്ത്രിയെന്ന ചീത്തപ്പേരും ഇതിനകം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കോമണ്‍സിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമുണ്ടോയെന്ന് ഉറപ്പിക്കാന്‍ സഭയില്‍ വോട്ടിനിടാന്‍ സ്പീക്കര്‍ അംഗീകാരം നല്‍കിയത് ബോറിസിന് തിരിച്ചടിയായി. പ്രധാനമന്ത്രി പ്രസ്താവന നടത്തുമ്പോള്‍ പ്രതിപക്ഷ എംപിമാര്‍ 'ക്രിമിനല്‍' എന്ന് മുദ്രാവാക്യം മുഴക്കി. ടോറി ബെഞ്ചില്‍ നിന്നും മുന്‍ ചീഫ് വിപ്പ് മാര്‍ക്ക് ഹാര്‍പ്പര്‍ പ്രധാനമന്ത്രിക്ക് എതിരെ രംഗത്തെത്തി.
'പുടിന്റെ അധിനിവേശത്തെ ചെറുക്കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇതേ മൂല്യങ്ങള്‍ പ്രധാനമന്ത്രിക്കും വേണം. രാജ്യത്തോട് പറഞ്ഞ നിയമം തെറ്റിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഈ മഹത്തായ ഓഫീസില്‍ തുടരാന്‍ ബോറിസിന് യോഗ്യതയുണ്ടെന്ന് കരുതുന്നില്ല', മാര്‍ക്ക് ഹാര്‍പ്പര്‍ കൂട്ടിച്ചേര്‍ത്തു.