വ്യക്തിപരമായ നികുതി ഇടപാടുകളുടെയും, ഭാര്യയുടെ നോണ്‍-ഡോമിസൈല്‍ പദവിയുടെയും പേരില്‍ ചാന്‍സലര്‍ ഋഷി സുനാക് യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് വിധിയെഴുതി വാച്ച്‌ഡോഗ്. സുനാക് തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമായതോടെ അന്വേഷണത്തിനെതിരെ ലേബര്‍ പാര്‍ട്ടി വിമര്‍ശനവുമായി രംഗത്തെത്തി.
ഓഫീസില്‍ എത്തിയ ശേഷവും യുഎസ് ഗ്രീന്‍ കാര്‍ഡ് സുനാക് കൈവശം വെച്ചിരുന്നുവെന്ന് വ്യക്തമായതാണ് വിവാദമായത്. ഇതുവഴി അമേരിക്കയില്‍ താമസത്തിനും, നികുതി നല്‍കാനും ചാന്‍സലര്‍ തയ്യാറായിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യന്‍ ടെക് കമ്പനി ഇന്‍ഫോസിസില്‍ അക്ഷത മൂര്‍ത്തിയുടെ ഓഹരിയും, നോണ്‍-ഡോമിസൈല്‍ പദവി ഉപയോഗിക്കുന്നതിനാല്‍ ടാക്‌സ് നല്‍കുന്നില്ലെന്നും വ്യക്തമായത്.
ഇതുകൂടി ചേര്‍ന്നതോടെ ചാന്‍സലറെയും കുടുംബത്തെയും അക്രമിക്കാന്‍ ലേബര്‍ പാര്‍ട്ടിയും, ബ്രിട്ടീഷ് മാധ്യമങ്ങളും സജീവമായി രംഗത്തിറങ്ങി. എന്നാല്‍ സുനാക് തെറ്റ് ചെയ്തിട്ടില്ലെന്ന് മിനിസ്റ്റീരിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അഡൈ്വസര്‍ ലോര്‍ഡ് ഗിഡ്റ്റ് നടത്തിയ അന്വേഷണത്തിന് ശേഷം വ്യക്തമാക്കി. തന്നെ കുറിച്ചുള്ള ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ചാന്‍സലര്‍ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
മിനിസ്റ്റീരിയല്‍ കോഡ് ഈ ഘട്ടത്തിലെല്ലാം ചാന്‍സലര്‍ പാലിച്ചുവെന്ന് ലോര്‍ഡ് ഗിഡ്റ്റ് പ്രധാനമന്ത്രിക്കുള്ള ഉപദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വെള്ളപൂശുകയാണ് ചെയ്തതെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് വെള്ളപൂശലാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നര്‍ പ്രതികരിച്ചു.
പഴുതുകള്‍ ഉപയോഗിച്ച് സ്വയം നികുതിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ ചാന്‍സലര്‍ സാധാരണക്കാര്‍ക്കുള്ള നികുതി ഉയര്‍ത്തുകയാണെന്ന് റെയ്‌നര്‍ കുറ്റപ്പെടുത്തി. എന്നാല്‍ വിവരങ്ങള്‍ കൃത്യമായി അറിയിച്ചാണ് എല്ലാ സമയത്തും ചാന്‍സലര്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണം വിധിയെഴുതി.