ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതില്‍ വലിച്ചിഴച്ചു? 'അമ്മ' മാപ്പ് പറയണം; ഷമ്മി തിലകന്‍

ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതില്‍ വലിച്ചിഴച്ചു? 'അമ്മ' മാപ്പ് പറയണം; ഷമ്മി തിലകന്‍
യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് താരസംഘടന പുറത്തിറക്കിയ പത്രകുറിപ്പില്‍ തന്റെ കാര്യവും പരാമര്‍ശിച്ചതിനെ എതിരെ ഷമ്മി തിലകന്‍. 'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി 'അമ്മ' ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മേയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്ന അമ്മയുടെ പത്രക്കുറിപ്പിലെ പരാമര്‍ശമാണ് ഷമ്മിയെ ചൊടിപ്പിച്ചത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

01/05/2022ല്‍ 'അമ്മ' സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് സംബന്ധിച്ച്:

PoSH Act2013(പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്സ്‌മെന്‍ഡ് ആക്ട്) പ്രകാരം 'അമ്മ' സംഘടനയില്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ (I.C.C)ന്റെ ശുപാര്‍ശ അനുസരിച്ച്, 'മീറ്റൂ' ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നതുമായ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍..; 'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്നും കൂടി കുറിച്ചിരിക്കുന്നു.

വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!!

ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..!

മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എന്റെ വിഷയം..; 'മീറ്റൂ' ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള I.C.C യുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..?

പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാന്‍ നടത്തിയത് മനപ്പൂര്‍വമായി സമൂഹത്തിന്റെ മുമ്പില്‍ എന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. ആയതിനാല്‍ ടി പത്രക്കുറിപ്പില്‍ എന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറല്‍ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.

Other News in this category



4malayalees Recommends