പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സ്ത്രീധനം ചോദിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറിയത് കൊണ്ടെന്ന് കുടുംബം ; മരണത്തില്‍ അയല്‍വാസിയായ പൊലീസുകാരനെതിരെ പരാതി

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സ്ത്രീധനം ചോദിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറിയത് കൊണ്ടെന്ന് കുടുംബം ; മരണത്തില്‍ അയല്‍വാസിയായ പൊലീസുകാരനെതിരെ പരാതി
പ്ലസ്ടു വിദ്യാര്‍ഥിനി വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍ക്കാരനായ പോലീസ് ഉദ്യോഗസ്ഥന് എതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം. മൈലക്കര ഷര്‍ലക്ക്‌കോഡ് വീട്ടില്‍ ബഷീര്‍, ഷീല ദമ്പതികളുടെ മകള്‍ തസ്ലീമ(18) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അയല്‍വാസിയായ അഖിലി(32)നെതിരെ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥനായ അഖില്‍ തസ്ലീമയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ പെണ്‍കുട്ടി പഠിക്കുന്ന സമയമായതിനാല്‍ പിന്നീട് തീരുമാനിക്കാം എന്ന നിലപാടായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. പക്ഷെ അഖിലും പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നതോടെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് കുടുംബം വാക്കുനല്‍കിയിരുന്നു. പക്ഷെ, ഇവരുടെ ബന്ധത്തോട് അഖിലിന്റെ കുടുംബത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.

അഖിലുമായുള്ള വിവാഹം നടത്തണമെങ്കില്‍ പത്ത് ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും അഖിലിന്റെ കുടുംബം ആവശ്യപ്പെട്ടതായും തസ്ലീമയുടെ കുടുംബം പറയുന്നു. ഇതിനിടെ അഖില്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തസ്ലീമയെ വിവാഹം കഴിക്കുന്നതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. തുടര്‍ന്ന് തസ്ലീമയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

അഖിലുമായി ഫോണില്‍ സംസാരിച്ച ശേഷം തസ്സീമ ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. വീരണക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് തസ്ലീമ. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെയ്യാര്‍ഡാം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Other News in this category



4malayalees Recommends