ഒന്നു വീട് പിടിക്കാനുള്ള നെട്ടോട്ടത്തിന്റെ കാഴ്ചകളായിരുന്നു നഗരത്തില്‍. ലണ്ടനില്‍ നിന്ന് പുറപ്പെടുന്ന അവസാന ട്രെയ്‌നായി പലരും മത്സരിച്ചു. ബസ് സ്റ്റോപ്പുകളില്‍ നീണ്ട ക്യൂ. ട്രെയ്ന്‍ സമരം മൂലം കാറുമായി നിരത്തിലിറങ്ങിയവരും ഏറെയാണ്. ഇതുമൂലം റോഡില്‍ നീണ്ട നിരയാണ് കാണാനായത്.
റെയില്‍ സമരത്തിന്റെ ആദ്യ ദിവസം തന്നെ പരിമിതമായ സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. പലരും കാത്തിരുന്ന് മടുത്തു. ജോലിയ്‌ക്കെത്തി തിരിച്ച് വീട്ടിലെത്താന്‍. പലരും സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ ദുരിതം പങ്കുവച്ചു. പാഡിംഗ്ടണ്‍, വിക്ടോറിയസ്‌റ്റേഷനുകളില്‍ നീണ്ട യാത്രക്കാരുടെ ക്യൂവായിരുന്നു.
പലരും ട്രാഫിക്കില്‍ കുരുങ്ങി വീടെത്താന്‍ ബുദ്ധിമുട്ടി. ഒരു ദിവസം കൊണ്ട് ദുരിതം അവസാനിക്കില്ലെന്നതും എല്ലാവരേയും നിരാശയിലാഴ്ത്തി.
സമരം തുടരുകയാണ്. 60 ശതമാനം ട്രെയ്‌നുകളാണ് സര്‍വീസ് നടത്തുക. സിഗ്നല്‍ നല്‍കുന്നവരും കണ്‍ട്രോള്‍ റൂം ജീവനക്കാരും ഓവര്‍നൈറ്റ് ഷിഫ്റ്റുകള്‍ ചെയ്യാത്തത് പ്രതിസന്ധിയാകുകയാണ്.
നിലവില്‍ 13 ഓപ്പറേറ്റര്‍മാര്‍ വൈകീട്ട് 6.30ന് ശേഷംസര്‍വീസ് നടത്തുന്നില്ല. പല ലൈനുകളും നിര്‍ത്തി. 30 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ സമരമാണിത്. 11 ശതമാനം ശമ്പള വര്‍ദ്ധനവാണ് ആവശ്യം.
സമരം ജനജീവിതത്തെ ബാധിക്കുമ്പോഴും സര്‍ക്കാര്‍ സമരക്കാരുടെ പിടിവാശിയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടാണ്. കോവിഡ് ലോക്ക്ഡൗണ്‍ പ്രശ്‌നങ്ങള്‍ക്ക് ശേഷം സര്‍വീസ് തുടങ്ങി അധികം ആകും മുമ്പേ സമരം ചെയ്യുന്നത് റെയ്ല്‍ സര്‍വീസുകളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.