ഒരു വര്‍ഷം മുന്‍പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ അമ്മ ; തുണയായത് ഫേസ്ബുക്ക്

ഒരു വര്‍ഷം മുന്‍പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ അമ്മ ; തുണയായത് ഫേസ്ബുക്ക്
ഒരു വര്‍ഷം മുന്‍പ് കാണാതായ തന്റെ ഭിന്നശേഷിക്കാരനായ മകനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് പശ്ചിമ ബംഗാളിലെ കുടുംബം. മകനെ കണ്ടെത്താന്‍ തുണച്ചത് ഫേസ്ബുക്കും. സോഷ്യല്‍മീഡിയയുടെ പ്രധാന്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ സുഹാസ് എന്ന 17 കാരന്‍ യാദൃശ്ചികമായി ബംഗളൂരുവിലെത്തിയത്.

നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ട്രെയിന്‍ പുറപ്പെട്ടു. സുഹാസ് ചെന്നിറങ്ങിയത് ബംഗളൂരുവിലും ആയിരുന്നു. രണ്ടാഴ്ച മുന്‍പാണ് പ്രദേശത്ത് ബേക്കറി നടത്തുന്ന രാജണ്ണയും നിതിന്‍, ശ്രീധര്‍ എന്നിവര്‍ സുഹാസിനെ ശ്രദ്ധിച്ചത്. രണ്ടാഴ്ചയായി സുഹാസ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ മനസിലാക്കി. ഹിന്ദിയാണ് സംസാരിച്ചിരുന്നത്. അതേസമയം, സ്വന്തം ഗ്രാമത്തിന്റെ പേരോ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അവന് പറയാന്‍ സാധിച്ചില്ല. ആകെ പറഞ്ഞത് മൂത്ത സഹോദരന്റെ പേരു മാത്രമായിരുന്നു.

ശേഷം, രാജണ്ണയും നിതിനും, ശ്രീധറും ചേര്‍ന്ന് ഫേസ്ബുക്കില്‍ സുഹാസിന്റെ സഹോദരനെ തിരഞ്ഞു. ഫോട്ടോ കാണിച്ചപ്പോള്‍ അത് തന്റെ സഹോദരനാണെന്ന് അവന്‍ തിരിച്ചറിയുകയും ചെയ്തു. ഉടന്‍ തന്നെ ഇവര്‍ സഹോദരന് ഫേസ്ബുക്കില്‍ മെസേജ് അയച്ചു. ഇതിനിടെ സുഹാസിന് ഭക്ഷണവും വെള്ളവുമൊക്കെ നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ എത്തുന്നതു വരെ ബേക്കറിക്കുള്ളില്‍ കിടക്കാനും സൗകര്യം ഒരുക്കി.

ഒരാഴ്ചക്കു ശേഷം സുഹാസിന്റെ മാതാപിതാക്കള്‍ പശ്ചിമ ബംഗാളില്‍ നിന്നും മകനെ തേടി ബംഗളൂരുവിലെത്തി. ഒരു വര്‍ഷത്തിനു ശേഷം മകനെ കണ്ടുകിട്ടിയതിന്റെ സന്തോഷവും ഒപ്പം കണ്ണീരും അടക്കാനാകാതെ അവര്‍ കരഞ്ഞു. മകനെ സംരക്ഷിച്ച രാജണ്ണക്കും നിതിനും ശ്രീധറിനും നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.

Other News in this category



4malayalees Recommends