ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 10ന് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറിയത്. രാജ്യത്തിന്റെ സ്വപ്നം 15 വര്‍ഷത്തെ പ്രയത്നത്തിലൂടെയാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. നാവിക സേനയുടെ ഭാഗമായി ഐ.എന്‍.എസ് വിക്രാന്ത് ഇനി ഇന്ത്യന്‍ സമുദ്ര തീരം കാക്കും.
ഐഎന്‍എസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളിക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും പ്രധാനമന്ത്രി.
ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഉദാത്ത പ്രതീകമാണ് ഇത്. അഭിമാന മുഹൂര്‍ത്തം. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്കക്ക് ഇന്‍ ഇന്ത്യ മാത്രമല്ല മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് ആണ് ലക്ഷ്യം. സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് രാജ്യം നല്കുന്ന ഉത്തരമാണ് വിക്രാന്ത്. ഇതിലൂടെ ഇന്ത്യയ്ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും ലഭിച്ചു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊച്ചി കപ്പല്‍ശാലയിലാണ് നമ്മുടെ അഭിമാനമായ ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. ചെലവിട്ടത് 20,000 കോടി രൂപയാണ്. കപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതില്‍ 76 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍. കപ്പലിന്റെ നീളം 860 അടി, ഉയരം 193 അടി. 30 എയര്‍ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം. 262 മീറ്റര്‍ നീളമുള്ള വിക്രാന്തിന് 62 മീറ്റര്‍ വീതിയുണ്ട്. 40,000 ടണ്‍ ഭാരമുള്ള വിക്രാന്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ്. ഈ കപ്പലില്‍ മിഗ്29കെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആക്രമണ സജ്ജമായി നിലയുറപ്പിക്കും.
കഴിഞ്ഞ ഓഗസ്റ്റില്‍, ഒന്നാംഘട്ട പരിശീലനവും ഒക്ടോബറില്‍ രണ്ടാംഘട്ട പരിശീലനവും വിക്രാന്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 2,300 കമ്പാര്‍ട്ട്മെന്റുകളിലായി 1,700 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഈ കപ്പലിലുണ്ട്. വിക്രാന്തിന് 28 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗതയാണ് കൈവരിക്കാന്‍ സാധിക്കുക. ഒറ്റയടിക്ക് 7500 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ ഈ വിമാനവാഹിനിയ്ക്ക് കഴിയും.