ജയിച്ചുകയറിയതിന്റെ ആഹ്ലാദം അവസാനിപ്പിച്ച് പ്രധാനമന്ത്രിയുടെ ഡ്യൂട്ടി നിര്‍വ്വഹിക്കാന്‍ ഒരുങ്ങുന്ന ഋഷി സുനാകിനെ കാത്തിരിക്കുന്നത് പിടിപ്പത് പണികളാണ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബെനഫിറ്റും, നഴ്‌സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന പോലുള്ള പ്രതിസന്ധികളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരും.
വരും മാസങ്ങളില്‍ ശക്തമായ തീരുമാനങ്ങള്‍ സുനാകിന് സ്വീകരിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയെ ശരിപ്പെടുത്തുക തന്നെയാണ് തന്റെ പ്രാഥമിക ഉദ്ദേശ്യമെന്ന് സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രഷറിയുടെ പഴ്‌സില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ ദ്വാരമാണുള്ളത്. ഇടക്കാല ചാന്‍സലറായ ജെറമി ഹണ്ട് ഒക്ടോബര്‍ 31-ഓടെ കണക്കുകൂട്ടി സ്ഥിതി സന്തുലിതമാക്കേണ്ടതുണ്ട്. ചെലവ് ചുരുക്കലാണ് ഇതിന് പ്രധാന മാര്‍ഗ്ഗം. മറിച്ചായാല്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരും.
പണപ്പെരുപ്പത്തിന് ആനുപാതികമായി ബെനഫിറ്റ് നല്‍കുകയാണ് മറ്റൊരു പ്രധാന തീരുമാനം. ഇത് അത്യാവശ്യമാണെന്ന് പാര്‍ട്ടിയിലെ മധ്യവര്‍ഗ്ഗ നേതാക്കള്‍ തറപ്പിച്ച് പറയുന്നു. ഇകോടൊപ്പമാണ് നഴ്‌സുമാര്‍, ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍, അധ്യാപകര്‍, ട്രെയിന്‍ ഡ്രൈവര്‍, സിവില്‍ സെര്‍വന്റ്, യൂണിവേഴ്‌സിറ്റി ലെക്ചര്‍ തുടങ്ങിയ വിഭാഗങ്ങള്‍ വിന്ററില്‍ സമരത്തിന് ഇറങ്ങുന്നത്. സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഓഫര്‍ പുതുക്കേണ്ടി വരും.
എന്‍എച്ച്എസ് വിന്റര്‍ പ്രതിസന്ധിക്കൊപ്പം വെയ്റ്റിംഗ് ലിസ്റ്റുകളും ചേരുന്നതാണ് മറ്റൊരു തലവേദന. ബജറ്റ് വെട്ടിച്ചുരുക്കലില്‍ നിന്നും എന്‍എച്ച്എസിന് സംരക്ഷണം നല്‍കേണ്ടതുണ്ടോയെന്ന് ഇതോടെ പ്രധാനമന്ത്രിക്ക് തീരുമാനിക്കേണ്ടി വരും.
ഏപ്രില്‍ വരെയുള്ള എനര്‍ജി ബില്‍ പിന്തുണ ഇതിനപ്പുറത്തേക്ക് നീളുമോയെന്ന് വ്യക്തമാക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. റഷ്യയുടെ ഉക്രെയിന്‍ യുദ്ധം മൂലം യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം തടസ്സപ്പെട്ടാല്‍ വിന്ററില്‍ പവര്‍കട്ടാണ് മറ്റൊരു ഭീഷണി. എനര്‍ജി സേവിംഗ് ക്യാംപെയിന്‍ നടത്തി മിച്ചം പിടിക്കുകയാണ് ഇതിലെ പ്രധാന നടപടി, എന്നാല്‍ ലിസ് ട്രസ് ഈ നീക്കത്തെ എതിര്‍ത്തിരുന്നു.