റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ ചരിത്രത്തില്‍ ആദ്യമായി നഴ്സുമാര്‍ ആദ്യമായി സേവനം മാറ്റിവെച്ച് ശമ്പളത്തിനും, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും തേടി ഇന്ന് പണിമുടക്കിനിറങ്ങും. ജനങ്ങളോട് സാധാരണ നിലയില്‍ തന്നെ എന്‍എച്ച്എസ് ഉപയോഗിക്കാനാണ് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെടുന്നത്. എന്നിരുന്നാലും എത്രത്തോളം സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന ആശങ്ക ബാക്കിയാണ്.
പ്രതിസന്ധി ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ക്യാന്‍സര്‍ ചികിത്സകളും, എ&ഇ ഡിപ്പാര്‍ട്ട്മെന്റുകളും, ഔട്ട്പേഷ്യന്റ് വിഭാഗങ്ങളും പണിമുടക്കിന്റെ പ്രത്യാഘാതം നേരിടും. സമരം ഗവണ്മെന്റിന് നാണക്കേടിന്റേതാണെന്നാണ് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
44 ട്രസ്റ്റുകളിലെ ആശുപത്രികളില്‍ സേവനങ്ങള്‍ ബാങ്ക് ഹോളിഡേ നിലവാരത്തിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. 'ഒഴിവാക്കാന്‍ കഴിയാത്ത തടസ്സങ്ങള്‍ സമരം സൃഷ്ടിക്കും. ലോക്കല്‍ എന്‍എച്ച്എസ് ടീമുകള്‍ പരമാവധി അപ്പോയിന്റ്മെന്റുകള്‍ നിലനിര്‍ത്താന്‍ യത്നിക്കും', എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസര്‍ ഷാര്‍ലെറ്റ് മാക്ആര്ഡില് പറഞ്ഞു.
ഇംഗ്ലണ്ടിലെ കാല്‍ശതമാനം ആശുപത്രികളാണ് ആദ്യ ഘട്ടത്തില്‍ പണിമുടക്കുക. അടിയന്തര ക്യാന്‍സര്‍ ചികിത്സകള്‍ പതിവ് രീതിയില്‍ മുന്നോട്ട് പോകുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. എമര്‍ജന്‍സി, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളും മാറ്റമില്ലാതെ തുടരും.
ആര്‍സിഎന്‍ ഉന്നയിച്ച ശമ്പള പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ഗവണ്മെന്റ് തള്ളിയതോടെയാണ് സമരം മാറ്റിവെയ്ക്കാനുള്ള സാധ്യത ഇല്ലാതായത്. അതേസമയം സമരവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കി ജീവനുകള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു.