വിശപ്പുമാറ്റാന്‍ ടീച്ചറോട് 500 രൂപ ചോദിച്ചു, സുഭദ്രയ്ക്കും മക്കള്‍ക്കും സഹായമായി കിട്ടിയത് 51 ലക്ഷം

വിശപ്പുമാറ്റാന്‍ ടീച്ചറോട് 500 രൂപ ചോദിച്ചു, സുഭദ്രയ്ക്കും മക്കള്‍ക്കും സഹായമായി കിട്ടിയത് 51 ലക്ഷം
ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെ, മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങള്‍ക്കകം സുമനസ്സുകള്‍ കനിഞ്ഞു നല്‍കിയത് 51 ലക്ഷം രൂപ. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായപ്രവാഹം കിട്ടിയത്. ഇവരുടെ ദുരിതത്തെ കുറിച്ച് അധ്യാപികയിട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകള്‍ സഹായവുമായിഎത്തിയത്.

സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് തീര്‍ത്തും കിടപ്പിലായ 17 വയസുള്ള മകന്‍ ഉള്‍പ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ ചിതലരിച്ച,പാള കൊണ്ട് ചോര്‍ച്ച അടച്ച പഴകിയ വീട്ടിലാണ് താമസം. 5 മാസം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ ജീവിതം തീര്‍ത്തും ദുരിതത്തിലായി. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. പണിക്ക് പോവാന്‍ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.

മറ്റുവഴിയില്ലാതെ സുഭദ്ര 500 രൂപയ്ക്കായി വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീച്ചറെ വിളിച്ചു. സുഭദ്രയ്ക്ക് ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചര്‍ സുഭദ്രയുടെ ദുരിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.അങ്ങനെ ഒരു വഴിയുമില്ലാതെ നിന്ന സുഭദ്രയ്ക്ക് പല വഴികളില്‍ നിന്ന് സഹായമെത്തി.

ഈ പണം കൊണ്ട് പാതി വഴിയില്‍ കിടക്കുന്ന സുഭദ്രയുടെ വീട് പണി പൂര്‍ത്തിയാക്കണം. മകന്റെ തുടര്‍ ചികിത്സ നടത്തണം. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത നന്മ മുഖങ്ങള്‍ നല്‍കിയ കൈത്താങ്ങില്‍ സുഭദ്രയും മക്കളും പുതിയ സ്വപ്നങ്ങള്‍ കാണുകയാണ്.

Other News in this category



4malayalees Recommends