മൂന്നാഴ്ചകള്‍ക്ക് മുന്‍പ് കാണാതായ രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചിലില്‍ സുപ്രധാന വഴിത്തിരിവ്. നിക്കോളാ ബുള്ളെയെ കാണാതായതിന് സമീപമുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇത്. മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവരുമെന്നതിനാല്‍ കുടുംബത്തിന് ആശങ്കാപൂര്‍വ്വമുള്ള കാത്തിരിപ്പാണ് ആവശ്യമായി വരുന്നത്.
23 ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ നിക്കോളയെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പങ്കാളി 44-കാരന്‍ പോള്‍ ആന്‍സെലും, ആറും, ഒന്‍പതും വയസ്സായ പെണ്‍മക്കളും. എന്നാല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ലങ്കാഷയറിലെ വൈര്‍ നദിയിലേക്ക് വളര്‍ന്ന ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ വെള്ളമുടിയുള്ള സ്ത്രീയുടെ മൃതദേഹം നടക്കാനിറങ്ങിയവര്‍ ശ്രദ്ധിച്ചത്.
മൃതദേഹം കണ്ടെത്തിയതോടെ കുടുംബം മാനസികമായി തകര്‍ന്ന നിലയിലാണ്. ബുള്ളെയുടെ ഫോണ്‍ കണ്ടെത്തിയതിന് തൊട്ടുതാഴെയുള്ള പ്രദേശത്താണ് മൃതദേഹം കിടന്നത്. ജനുവരി 27-ന് നായയുമായി നടക്കാനിറങ്ങിയ ശേഷമാണ് ഇവരെ കാണാതായത്. പോലീസും, സ്വകാര്യ ഡൈവര്‍മാരും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇത് കണ്ടെത്താതെ പോയത് എങ്ങിനെയെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉള്‍പ്പെടെ ആദ്യ 48 മണിക്കൂറില്‍ തെരച്ചില്‍ നടത്തിയിരുന്നു. അതേസമയം കാണാതായ നിക്കോളയുടെ മൃതദേഹമാണോ കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലങ്കാഷയര്‍ കോണ്‍സ്റ്റാബുലറി അറിയിച്ചു. ഔദ്യോഗിക തിരിച്ചറിയല്‍ പൂര്‍ത്തായാക്കാന്‍ നിരവധി ദിവസങ്ങളെടുക്കും.
പങ്കാളി ആന്‍സെലിനെയോ, അടുത്ത ബന്ധുവിനെയോ വിളിച്ചുവരുത്തിയാകും തിരിച്ചറിയല്‍ നടത്തുക. ബുദ്ധിമുട്ടേറിയ നടപടിയാണെങ്കിലും ഇത് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഹാമിഷ് ബ്രൗണ്‍ പറഞ്ഞു.