സ്വയം രക്ഷപ്പെടുത്താനുള്ള പിആര്‍ പരിശ്രമങ്ങളാണ് ജിഹാദി ഷമീമാ ബീഗം കഴിഞ്ഞ ഏതാനും നാളുകളായി നടത്തിവരുന്നതെന്ന് കുറ്റപ്പെടുത്തി എംഐ5. ബ്രിട്ടീഷ് പൗരത്വ അപ്പീല്‍ കേസ് പരിഗണിക്കാന്‍ ഇരിക്കവെയാണ് ബീഗം ഈ പരിശ്രമങ്ങള്‍ പിന്നണിയില്‍ സംഘടിപ്പിച്ചത്. എന്നാല്‍ പൗരത്വം റദ്ദാക്കിയ ഗവണ്‍മെന്റ് നടപടി തിരുത്താനുള്ള ജിഹാദി വധുവിന്റെ ശ്രമം കോടതി തടഞ്ഞു.
15-ാം വയസ്സില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി രാജ്യം വിട്ട യുവതിയുടെ പൗരത്വം ബ്രിട്ടീഷ് ഗവണ്‍മെന്റ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. എന്നാല്‍ ഇതിലും നിയമപോരാട്ടം നിര്‍ത്താന്‍ തയ്യാറല്ലെന്ന് ഇവരുടെ അഭിഭാഷകര്‍ പ്രഖ്യാപിച്ചു. തീവ്രവാദിക്ക് നിയമസഹായം ലഭ്യമാക്കാന്‍ നികുതിദായകര്‍ക്ക് 5 മില്ല്യണ്‍ പൗണ്ടിലേറെ ചെലവാണ് ഇതിനകം നേരിട്ടത്.
കോടതി വിചാരണയിലേക്ക് എത്തുന്ന മുറയ്ക്ക് മാഗസിന്‍ കവറിന്റെ മുഖചിത്രം മുതല്‍ വിവിധ ടിവി അഭിമുഖങ്ങള്‍ക്കും, ബിബിസി പോഡ്കാസ്റ്റിലും വരെ ബീഗം തലകാണിച്ചു. താന്‍ ആത്മഹത്യാ വെസ്റ്റ് ധരിച്ചെന്നും, ഐഎസിന്റെ സദാചാര പോലീസിന്റെ ഭാഗമായിരുന്നുവെന്ന വാദങ്ങളും തള്ളിയ ബീഗം, സിറിയയില്‍ തീവ്രവാദിയുടെ ഭാര്യയും, കുട്ടികളുടെ അമ്മയെന്ന നിലയിലുമായിരുന്നു സേവനങ്ങളെന്നാണ് വാദിച്ചത്.
എന്നാല്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ എംഐ5 ഈ വാദങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി കോടതിയെ അറിയിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ നിന്നും അനുകൂല കവറേജ് നേടി, അപ്പീല്‍ ജയിക്കുക മാത്രമാണ് ബീഗത്തിന്റെ ഉദ്ദേശമെന്ന് എംഐ5 വ്യക്തമാക്കി. കൂടാതെ ഇവര്‍ ഇസ്ലാമിക് സ്റ്റേറുമായി ഇപ്പോഴും സജീവബന്ധത്തില്‍ തുടരുകയാണെന്നും, രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായും ഇന്റലിജന്‍സ് അറിയിച്ചു.
ഇതോടെയാണ് ഹോം ഓഫീസ് തീരുമാനത്തിന് എതിരായ സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ മുന്‍പാകെയുള്ള കേസ് ജഡ്ജിമാര്‍ തള്ളിയത്.