എട്ട് വര്‍ഷത്തേക്ക് വാറ്റ് മരവിപ്പിച്ചതിന്റെ ഫലമായി 40,000-ലേറെ ചെറുകിട സ്ഥാപനങ്ങള്‍ മനഃപ്പൂര്‍വ്വം വരുമാനം വെട്ടിക്കുറയ്ക്കുമെന്ന് ട്രഷറിയുടെ സ്വന്തം നിരീക്ഷകര്‍. രജിസ്ട്രേഷന് ആവശ്യമായ പരിധി 85,000 പൗണ്ടില്‍ നിലനിര്‍ത്താനുള്ള പദ്ധതി മൂലം സ്ഥാപനങ്ങള്‍ ലാഭം കുറച്ച് നിര്‍ത്തുമെന്നാണ് ഒബിആര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
2017-18-ല്‍ തുടങ്ങിയ നിര്‍ത്തിവെയ്ക്കല്‍ 2026 മാര്‍ച്ച് വരെയാണ് നീളുക. എന്നാല്‍ ഇത് മൂലം വാറ്റ് സിസ്റ്റത്തില്‍ ചേരാനുള്ള ചുവപ്പുനാട ഒഴിവാക്കാനായി വരുമാനത്തിന് പരിധി ഏര്‍പ്പെടുത്തുകയാണ് 44,000 ചചെറുകിട സ്ഥാപനങ്ങളെങ്കിലും ചെയ്യുകയെന്നാണ് കണക്കാക്കുന്നത്.
ഇത്തരം വ്യാപാരികള്‍ ചേര്‍ന്ന് ഏകദേശം 350 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനമാണ് കുറച്ച് കാണിക്കുകയെന്നാണ് ഒബിആര്‍ വ്യക്തമാക്കുന്നത്. ഇതോടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ അവകാശവാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ലക്ഷക്കണക്കിന് ജനങ്ങളാണ് ഇന്‍കം ടാക്സ് പരിധി മരവിപ്പിച്ചതോടെ ഉയര്‍ന്ന നിരക്കുകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. വാറ്റിനായി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട വരുമാന പരിധി 2017-18 മുതല്‍ 85,000 പൗണ്ടായി നിജപ്പെടുത്തിയിരുന്നു. 2027-28-ഓടെ ഇതില്‍ നിന്നുള്ള വരുമാനം 1.4 ബില്ല്യണ്‍ പൗണ്ട് അധികമാകുമെന്ന് ഒബിആര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ യുകെ സമ്പദ് വ്യവസ്ഥ മാത്രമാണ് ജ7 രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം വളര്‍ച്ച കുറയുന്നതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ബജറ്റ് അവതരണത്തിന് പിന്നാലെ ഒഇസിഡി യുകെയുടെ സമ്പദ് വ്യവസ്ഥ ഇടിയുമെന്ന് റിപ്പോര്‍ട്ട് ഇറക്കിയത് ഹണ്ടിന് തിരിച്ചടിയായിട്ടുണ്ട്.