വില വര്‍ദ്ധനവ് സാധാരണക്കാരെ ഗൗരവമായി ബാധിച്ചു കഴിഞ്ഞു. എല്ലാത്തിനും വിലയേറുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ബില്ല് മുതല്‍ കൗണ്‍സില്‍ ടാക്സും ഇലക്ട്രിസിറ്റി ഗ്യാസ് ബില്ലും ഉയരുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ചെലവ് ചവിട്ടി പിടിച്ചില്ലെങ്കില്‍ സാമ്പത്തികമായി കാര്യങ്ങള്‍ താളം തെറ്റും.
സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് തള്ളിക്കളയാനാകാത്തതാണ്. കാരണം എനര്‍ജി ബില്ലിലും നികുതിയിലും മാത്രമല്ല ബ്രോഡ്ബാന്‍ഡ്, ജല ഉപയോഗ നിരക്ക്, ചികിത്സാ മേഖല എന്നിങ്ങനെ എല്ലാത്തിലും ചെലവേറും.
മാര്‍ച്ചില്‍ ഏകദേശം 2.5 മില്യണ്‍ കുടുംബങ്ങളാണ് ലോണുകളും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളും മറ്റു ബില്ലുകളും അടയ്ക്കാതെ പോയത്. ഇതു തന്നെ സമ്മര്‍ദ്ദം വ്യക്തമാക്കുന്നതാണ്.
പെന്‍ഷനും ആനുകൂല്യവും വര്‍ദ്ധിക്കുന്നത് കുറച്ചുപേര്‍ക്ക് ആശ്വാസമാകും. എങ്കിലും പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കിലും ഇനിയും വലിയ വില നല്‍കേണ്ട അവസ്ഥയിലാണ് യുകെ.
ഊര്‍ജ ബില്ലുകളുടെ നിലവിലെ പരിധി ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം 2,500 പൗണ്ടായി തുടരുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നിട്ടും ഏപ്രില്‍ 1 മുതല്‍ കൂടുതല്‍ പണം ഇതിനായി ജനങ്ങള്‍ കണ്ടെത്തേണ്ടതാണ്. പ്രതിമാസം 66 പൗണ്ടും 67 പൗണ്ടും ആയി ആറ് ഗഡുക്കളായി നല്‍കിയിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്കീം അവസാനിക്കുകയാണ്.
ബ്രോഡ്ബാന്‍ഡിനായി നിലവില്‍ പ്രതിവര്‍ഷം 333 പൗണ്ട് അടക്കുന്ന ശരാശരി ഉപയോക്താവിന് 47.95 പൗണ്ടോളം വര്‍ധിച്ച് 380.95 പൗണ്ട് വരെ ആകും.
ഏപ്രിലില്‍ ഇംഗ്ലണ്ടിലെ ജലനിരക്ക് ശരാശരി 7.5 ശതമാനമാണ് ഉയരുക, ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ശരാശരി 31 പൗണ്ടാണ് അധികം നല്‍കേണ്ടത്.
ഒരു എ്ന്എച്ച്എസ് പ്രിസ്ക്രിപ്ഷന്റെ വില ഏപ്രില്‍ ഒന്നിന് 9.35 പൗണ്ടില്‍ നിന്ന് 9.65 പൗണ്ടായി വര്‍ദ്ധിക്കുവാന്‍ 30 പെന്‍സിന്റെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്.ചുരുക്കി പറഞ്ഞാല്‍ എല്ലാ മേഖലയിലും വില വര്‍ദ്ധനവ് ജീവിതത്തെ കാര്യമായി ബാധിച്ചേക്കും