മാമുക്കോയയുടെ ആരോഗ്യ നിലയില്‍ പുരോഗതി

മാമുക്കോയയുടെ ആരോഗ്യ നിലയില്‍ പുരോഗതി
കാളികാവില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.

ഇന്നലെ രാത്രി വണ്ടൂരിലെ ആശുപത്രിയില്‍ വെച്ച് ബിപിയും ഹൃദയമിടിപ്പും സാധാരണ നിലയിലായ ശേഷമാണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ അജ്മല്‍ നാസിര്‍ പറഞ്ഞു.

കളികാവ് പൂങ്ങോട് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ട്രോമ കെയര്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നതിനാല്‍ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ തന്നെ നിര്‍ണ്ണായക പ്രാഥമിക ചികിത്സ നല്‍കാന്‍ കഴിഞ്ഞെന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടക സമിതി. 10 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കി.

Other News in this category



4malayalees Recommends