മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്.

കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ഓര്‍ഡിനറി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ എന്ന വ്യക്തിയാണ് ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ 'നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ' എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്. നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ പങ്കുവെച്ച പോസ്റ്റ് പിന്നീട് നിഷാദ് കോയ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ.

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകന്‍, തന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയില്‍ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം നാട്ടില്‍ നിന്നും മാറി നില്ക്കാന്‍ ഉള്ള തീരുമാനത്തില്‍ തന്റെ സുഹൃത്ത് വഴി ഗള്‍ഫില്‍ എത്തുന്നു.

അവിടെ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനയകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നര്‍മ്മ രസങ്ങള്‍ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയില്‍ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കള്‍ ആയ കഥാ നായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.

രണ്ട് ശത്രുക്കള്‍ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ടു പോകുന്ന കഥാ നായകനും പാകിസ്ഥാനി യും രക്ഷപെടാന്‍ ആയി നടത്തുന്ന ശ്രമങ്ങള്‍, സര്‍വൈവല്‍ എന്ന സത്യത്തിന് മുന്നില്‍ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ പാകിസ്ഥാനി മരണപ്പെടുന്നു.. തുടര്‍ന്ന് പാകിസ്ഥാനി യുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിന്റെ പേരില്‍ നിയമ വ്യവസ്ഥിതിയുടെ പിടിയില്‍ അകപ്പെടുന്ന കഥാ നായകന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍. ശേഷം ഭാഗം സ്‌ക്രീനില്‍.

ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സര്‍വ്വവല്‍ ന് പ്രാധാന്യം കൊടുത്ത് കൊണ്ട്', രാജ്യവും അതിര്‍ത്തിയും മനുഷ്യ നിര്‍മിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്‌നേഹത്തിന്റെ കഥ പറയുന്നു.. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ.'

അതേസമയം ക്വീന്‍, ജന ഗണ മന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് ഡിജോ ജോസ് ആന്റണി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കോമഡി എന്റര്‍ടൈന്‍മെന്റ് നിറഞ്ഞ ആദ്യ പകുതിയും, സാമൂഹിക പ്രസക്തിയുള്ള രണ്ടാം പകുതിയും മികച്ചൊരു സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളിയെ പഴയ പോലെ കാണാന്‍ കഴിഞ്ഞുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ സലിം കുമാറിന്റെയും ധ്യാന്‍ ശ്രീനിവാസന്റേയും പ്രകടനം ഗംഭീരമാണെന്നും പ്രേക്ഷകര്‍ പറയുന്നു

അനശ്വര രാജന്‍, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends