പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയ്ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ആക്രമണത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് പ്രതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

തനായ് ചൗരസ്യ, അഭിഷേക് കുമാര്‍ വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് കേസിലെ പ്രതികള്‍. മത്സരപരീക്ഷകള്‍ക്കായി കോച്ചിംഗ് ക്ലാസില്‍ ചേരാനാണ് ജൂനിയര്‍ വിദ്യാര്‍ഥി ഇറ്റാവയില്‍ നിന്ന് കാണ്‍പൂരിലെത്തിയത്. തുടര്‍ന്ന് കോച്ചിംഗ് സെന്ററിലെ ചില സീനിയേഴ്‌സുമായി ബന്ധപ്പെട്ട് അവര്‍ ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിം കളിക്കാന്‍ 20,000 രൂപ നല്‍കി. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പകരം രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് സീനിയേഴ്‌സ് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍ പണം തിരികെ നല്‍കാനാകാതെ വന്നപ്പോള്‍ വിദ്യാര്‍ഥിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. ഒരു വീഡിയോയില്‍ വിദ്യാര്‍ത്ഥിയുടെ മുടി കത്തിക്കാന്‍ ശ്രമിക്കുന്നതും മറ്റൊരു വീഡിയോയില്‍ വിദ്യാര്‍ഥിയെ സ്വകാര്യഭാഗത്ത് നഗ്‌നയാക്കി ഇഷ്ടിക കൊണ്ട് ഇടിക്കുന്നതും കാണാം. ദിവസങ്ങളോളം ആക്രമണം തുടര്‍ന്നതിന് ശേഷമാണ് വിദ്യാര്‍ഥി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തത്. എന്നാല്‍ പ്രതികളെ താക്കീത് ചെയ്താണ് പൊലീസ് വിട്ടയച്ചതെന്ന് വിദ്യാര്‍ഥിയുടെ കുടുംബം പറയുന്നു.

അതിനിടെയാണ് മെയ് 4 ന് വിദ്യാര്‍ഥിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തുടര്‍ന്ന് കാണ്‍പൂര്‍ പൊലീസ് നടപടിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Other News in this category



4malayalees Recommends