ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു, ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു, ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന് എതിരായി തെരഞ്ഞെടുപ്പില്‍ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. ആ മുന്നേറ്റമാണ് ഹരിയാനയില്‍ കാണുന്നത്. ഇതൊന്നും കാണാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ തയ്യാറാകുന്നില്ല.

ഹിന്ദി മേഖലയിലും ഇക്കുറി ഇടതുപക്ഷ പാര്‍ടികള്‍ക്ക് നല്ല വിജയ പ്രതീക്ഷയാണുള്ളത്. ബിഹാറില്‍ ഇടതുപക്ഷ പാര്‍ടികള്‍ അഞ്ച് സീറ്റില്‍ മത്സരിക്കുന്നുണ്ട്. സിപിഐ എംഎല്‍ മൂന്ന് സീറ്റിലും സിപിഐയും സിപിഐ എമ്മും ഓരോ സീറ്റിലും. 25 വര്‍ഷം മുമ്പാണ് ഒരിടതുപക്ഷ പാര്‍ടിക്ക് ബിഹാറില്‍ ലോക്‌സഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നത്. എന്നാല്‍, ഇക്കുറി ഇടതുപക്ഷത്തിന് ഒന്നിലധികം സീറ്റ് ബിഹാറില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. സിപിഐ എം മത്സരിക്കുന്ന ഖഗാരിയയില്‍ സിപിഐ എമ്മിലെ സഞ്ജയ് കുമാര്‍ ഖുശ്വാഹയ്ക്ക് വിജയസാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

രാജസ്ഥാനിലെ ശെഖാവതി മേഖലയിലുള്ള സിക്കറില്‍ ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കര്‍ഷക സമരനേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ അമ്ര റാമും വിജയിക്കുമെന്നാണ് പല ഹിന്ദിമാധ്യമങ്ങളും വിലയിരുത്തുന്നത്. അതായത് ഇടതുപക്ഷത്തിന് പ്രത്യേകിച്ചും സിപിഐ എമ്മിന് ഇക്കുറി കേരളത്തിനു പുറത്ത് ഹിന്ദി മേഖലയിലും പ്രാതിനിധ്യമുണ്ടാകും. ബിജെപിക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും എന്നത് അംഗീകരിക്കപ്പെടുമെന്നുതന്നെയാണ് വിശ്വാസം.

ഇടതുപക്ഷംകൂടി ഭാഗമായ ഇന്ത്യ കൂട്ടായ്മ വന്‍ മുന്നേറ്റം നടത്തുമെന്ന് കണ്ടതോടെയാണ് വികസിത ഭാരതം ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് മോദി കടുത്ത വര്‍ഗീയ പ്രചാരണത്തിലേക്ക് നീങ്ങിയത്. സ്വന്തം മാനിഫെസ്റ്റോയെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രി പ്രതിപക്ഷ കക്ഷികളുടെ മാനിഫെസ്റ്റോകളില്‍ മുസ്ലിംലീഗിന്റെ ചിന്താപദ്ധതിയുണ്ടെന്ന് ആരോപിക്കുകയും രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് ഇന്ത്യ കൂട്ടായ്മ ശ്രമിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു.

ജാതി സര്‍വേ വേണമെന്ന ഇന്ത്യ കൂട്ടായ്മയുടെ നിലപാടും മോദിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. വീട്ടിലെ സാധനങ്ങള്‍പോലും എക്‌സ്‌റേയിലൂടെ കണ്ടെത്തി മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നാണ് മോദി പറയുന്നത്. പരാജയ ഭീതി പ്രധാനമന്ത്രിയുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വര്‍ഗീയതയും വര്‍ഗീയ ലഹളയും കുത്തിയിളക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിപോലും ഇത്രയും തരംതാഴ്ന്ന ഭാഷയില്‍ സംസാരിച്ചിട്ടില്ല. രാജ്യത്തിനുതന്നെ അപമാനം വരുത്തിവയ്ക്കുന്ന വര്‍ഗീയ പ്രസംഗമാണ് പ്രധാനമന്ത്രിയുടേത്. ഇത് തടയേണ്ട തെരഞ്ഞെടുപ്പ് കമീഷനാകട്ടെ അതിന് കൈയടിക്കുകയുമാണെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി.






Other News in this category



4malayalees Recommends