ഓസ്‌ട്രേലിയന്‍ പോലീസ് ഇനി ജനങ്ങളുടെ മൊബൈലിലും, മറ്റ് ഡിവൈസുകളിലും കടന്നുകയറി നിരീക്ഷണവും, ഡാറ്റ കൈമാറ്റവും തടയും. ഇതിന് ആവശ്യമായ പുതിയ അധികാരങ്ങള്‍ പോലീസിന് കൈമാറിക്കൊണ്ടുള്ള ബില്‍ ലേബര്‍ പിന്തുണയോടെയാണ് ഓസ്‌ട്രേലിയന്‍ സെനറ്റില്‍ പാസായത്. വാറന്റ് പുറത്തിറക്കാനുള്ള അധികാരത്തില്‍ ആശങ്കകളും, ഇന്റലിജന്‍സ് & സെക്യൂരിറ്റി സംയുക്ത കമ്മിറ്റി നിര്‍ദ്ദേശിച്ച സംരക്ഷണങ്ങളും പരിഗണിക്കാതെയാണ് ഐഡന്റിഫൈ & ഡിസ്‌റപ്ട് ബില്‍ പാസാക്കിയിരിക്കുന്നത്.
സൈബര്‍ ഇടങ്ങള്‍ ക്രിമിനല്‍ നടപടികള്‍ നയിക്കാനുള്ള കേന്ദ്രമായി മാറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്നതായി സംശയം തോന്നിയാല്‍ ഓസ്‌ട്രേലിയയിലെ ജനങ്ങളുടെ ഡാറ്റയില്‍ എഡിറ്റ് വരുത്തുകയോ, ഡിലീറ്റ് ആക്കുകയോ ചെയ്യാനും, അക്കൗണ്ടുകള്‍ ഏറ്റെടുക്കാനും നിരീക്ഷണം നടത്താനും മൂന്ന് തരത്തിലുള്ള വാറന്റ് ഇറക്കാന്‍ ഓസ്‌ട്രേലിയന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് കമ്മീഷന് സാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷകള്‍ ഏര്‍പ്പെടുത്തിയ ശേഷമാകണം ബില്‍ പാസാക്കാനെന്ന് ഇന്റലിജന്‍സ്, സെക്യൂരിറ്റി പാര്‍ലമെന്ററി സംയുക്ത കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. പുതിയ അധികാരങ്ങള്‍ 5 വര്‍ഷത്തിന് ശേഷം നിര്‍ത്തലാക്കാനും, വാറന്റ് ഇറക്കാന്‍ കര്‍ശനമായ കാരണങ്ങള്‍ വേണമെന്നതും ഉള്‍പ്പെടെയുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഹോം അഫയേഴ്‌സ് മന്ത്രി കാരണ്‍ ആന്‍ഡ്രൂസ് സ്വീകരിച്ചിട്ടുണ്ട്.
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ പൊതുതാല്‍പര്യപ്രകാരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഈ നിയമം ബാധകമാകില്ല. മൂന്ന് വര്‍ഷത്തിന് ശേഷം സ്വതന്ത്ര ദേശീയ സുരക്ഷാ ലെജിസ്ലേഷന്‍ മോണിറ്റര്‍ പുനഃപ്പരിശോധിക്കും. നാല് വര്‍ഷത്തിന് ശേഷം പിജെസിഐഎസ് ബില്‍ റിവ്യൂ ചെയ്യും. സൈബര്‍ ഇടം പ്രയോജനപ്പെടുത്തി ക്രിമിനല്‍ ശൃംഖലകള്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചതെന്ന് ലേബര്‍ എംപി ആന്‍ഡ്രൂ ഗൈല്‍സ് വ്യക്തമാക്കി.