വെസ്റ്റേണ്‍ സിഡ്നിയില്‍ നടപ്പാക്കിയ കര്ഫ്യൂകളുടെ നിജസ്ഥിതി വെളിപ്പെടുത്തി ഡെപ്യൂട്ടി പ്രീമിയര്‍. വിവാദമായ നടപടികള്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ യാതൊരു ഗുണവുമില്ലെന്നാണ് ജോണ്‍ ബാരിലാരോ തുറന്നടിച്ചത്. പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാനുമായി നേരിട്ടുള്ള ഭിന്നത പ്രകടിപ്പിച്ച് കൊണ്ടാണ് കര്‍ഫ്യൂകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം കൊണ്ടുവരുന്നതായി ഡെപ്യൂട്ടി പ്രീമിയര്‍ വ്യക്തമാക്കിയത്.
അടുത്തിടെ കേസുകള്‍ വര്‍ദ്ധിച്ച ഡബ്ബോ നഗരത്തിലും, മറ്റ് പ്രാദേശിക മേഖലകളിലും രാത്രി 9 മുതല്‍ രാവിലെ 5 വരെയുള്ള സമത്ത് സമാനമായ കര്‍ഫ്യൂ നടപ്പാക്കുമോയെന്നാണ് ബാരിലാരോയോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചത്. ഈ നടപടി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്. മാധ്യമസ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും സമ്മര്‍ദം രൂക്ഷമായതോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ബാരിലാരോ തുറന്നടിച്ചു.
യാതൊരു ആരോഗ്യ ഉപദേശവും അടിസ്ഥാനമാക്കാതെ ഓസ്ട്രേലിയന്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച നിരവധി വിവാദ നടപടികളില്‍ ഒന്നായിരുന്നു ഈ നീക്കം. കുട്ടികളുടെ പ്ലേഗ്രൗണ്ടുകള്‍ അടയ്ക്കുന്നതും, വിക്ടോറിയയില്‍ സമാനമായ കര്‍ഫ്യൂകള്‍ ആരംഭിച്ചതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഗ്രേറ്റര്‍ സിഡ്നിയില്‍ ലോക്ക്ഡൗണിലുള്ള 12 എല്ജിഎകളിലെ പ്രദേശവാസികള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ 5 വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമില്ല.
അംഗീകൃത ജീവനക്കാര്‍ക്കോ, എമര്‍ജന്‍സി, മെഡിക്കല്‍ കെയര്‍ ആവശ്യങ്ങളോ നേരിട്ടാല്‍ മാത്രമാണ് ഇളവ്. സിഡ്നിയില്‍ കര്‍ശന വിലക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ സമ്മര്‍ദം ഉയര്‍ന്നെങ്കിലും പിടിച്ചുനിന്ന എന്‍എസ്ഡബ്യു പ്രീമിയര്‍ ഒടുവില്‍ കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് ചില വിലക്കുകള്‍ തിരിച്ചെത്തിച്ചത്.
കര്‍ഫ്യു കൊണ്ട് പ്രയോജനമില്ലെന്നും, ഇത് ആളുകളുടെ മാനസികാവസ്ഥയെ തകര്‍ക്കാന്‍ മാത്രമാണ് ഗുണപ്പെടുന്നതെന്നും ബാരിലാരോ അഭിപ്രായപ്പെട്ടു. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ പോലും കേസുകള്‍ ഉയരുകയാണെന്ന് ഡെപ്യൂട്ടി പ്രീമിയര്‍ ചൂണ്ടിക്കാണിച്ചു. എന്‍എസ്ഡബ്യു പ്രീമിയര്‍ സാമാന്യബുദ്ധി ഉപയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ക്രിസ് മിന്‍സ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെയും, ആരോഗ്യ ഉപദേശങ്ങളും, വെസ്റ്റേണ്‍ സിഡ്നിയിലെ ജനങ്ങളെയും, സ്വന്തം ഡെപ്യൂട്ടിയെയും കേള്‍ക്കാനും കര്‍ഫ്യൂ നീക്കാനും തയ്യാറാകണം, മിന്‍സ് ആവശ്യപ്പെട്ടു.